ഇന്ന് മന്ത്രിസഭാ യോഗം; ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യം ചര്‍ച്ചയാവും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തില്‍ ഇന്ന് മന്ത്രിസഭാ യോഗം. ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെ തുടര്‍ന്ന് 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യം യോഗം വിലയിരുത്തും. തുടര്‍ നടപടികളും ചര്‍ച്ച ചെയ്‌തേക്കും. മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട ശേഷം മാത്രമേ നിയമസഭ ചേരുന്നത് അടക്കമുള്ള ആലോചനകളിലേക്ക് സര്‍ക്കാര്‍ കടക്കൂവെന്നാണ് വിവരം.

അതേസമയം വാട്ടര്‍ അതോറിറ്റിയിലെ ശമ്പള പരിഷ്‌കരണവും ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും. ലോകായുക്ത ഓര്‍ഡിനന്‍സ് ഉള്‍പ്പെടെയുള്ള 11 സുപ്രധാന ഓര്‍ഡിനന്‍സുകളാണ് കഴിഞ്ഞ ദിവസം അസാധുവായത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുനയ നീക്കം ശക്തമാക്കുകയാണ്.

ഓര്‍ഡിനന്‍സുകളില്‍ ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. നിയമ നിര്‍മ്മാണത്തിനായി ഒക്ടോബറില്‍ നിയമസഭാ ചേരും. ഗവര്‍ണറെ നേരിട്ട് കണ്ട് ഓര്‍ഡിനസുകളില്‍ ഒപ്പിടണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചിരുന്നു. ലോകായുക്ത നിയമ ഭേദഗതിയില്‍ അനുമതി നേടലാണ് സര്‍ക്കാരിന് പ്രധാനം.

Read more

ഓര്‍ഡിന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ പഴയ ലോകായുക്ത നിയമം പ്രാബല്യത്തില്‍ വരും. അതേസമയം ഗവര്‍ണര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ഗവര്‍ണര്‍ പദവി പാഴാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണ്. സംസ്ഥാനത്ത് ബിജെപി പ്രതിനിധി ഇല്ലാത്തതിന്റെ പോരായ്മ നികത്താന്‍ രാജ്ഭവനെയും ഗവര്‍ണര്‍ പദവിയേയും ഉപയോഗിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞു.