കേരളത്തിലെ കോൺഗ്രസുകാർക്ക് ബിജെപി അനുകൂലനിലപാട്; അവരെപ്പോഴും സംഘപരിവാർ ശക്തികൾക്കൊപ്പം:മുഖ്യമന്ത്രി

കേരളത്തിലെ കോൺഗ്രസുകാർക്ക് ബിജെപി അനുകൂലനിലപാടെന്ന് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് എപ്പോഴും കേന്ദ്രസർക്കാരിൻ്റെ കൂടെയാണ്. കേരളത്തിനെതിരെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാട് തെറ്റാണെന്ന് പറയാൻ കോൺഗ്രസുകാർ എപ്പോഴെങ്കിലും തയ്യാറായിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി സി.എ അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ഭരണിക്കാവിൽ സംസാരിക്കുകയായിരുന്നു മഖ്യമന്ത്രി.

കേരളത്തിന്റെ ശബ്ദം പാർലമെന്റിൽ ഉയരുകയാണ് നമുക്ക് വേണ്ടത്. എന്നാൽ, കോൺഗ്രസുകാർക്ക് അത് സാധ്യമല്ലെന്ന് ജനങ്ങൾക്കാകെ ബോധ്യമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് എപ്പോഴും കേരളത്തെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കിഫ്ബിക്കെതിരേ ഇഡി മന്ത്രി തോമസ് ഐസക്കിന് നോട്ടീസയച്ചപ്പോൾ ഇഡിയുടെ കൂടെയാണ് കോൺഗ്രസും പ്രതിപക്ഷനേതാവും നിന്നത്. എപ്പോഴും സംഘപരിവാർ ശക്തികൾക്കൊപ്പമാണ് കോൺഗ്രസ് നിൽക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

കേന്ദ്ര അന്വേഷണ ഏജൻസികൾ നാടാകെ വലവീശി നടക്കുകയാണ് അരവിന്ദ് കെജ്‌രിവാളിനെയടക്കം ഇപ്പോൾ അറസ്റ്റ് ചെയ്‌തു. ഒരു വർഷം മുമ്പ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോൾ എന്തുകൊണ്ട് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തില്ല എന്നായിരുന്നു കോൺഗ്രസ് ചോദിച്ചത്. ആ കോൺഗ്രസാണിപ്പോൾ കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് രംഗത്തെത്തിയത്.

കേന്ദ്ര അന്വേഷണ ഏജൻസികളെല്ലാം എല്ലാ പ്രതിപക്ഷപാർട്ടികളുടേയും നേരെ നീങ്ങുന്നുണ്ട്. കോൺഗ്രസിനുനേരെ വരുമ്പോൾ അവരതിനെ എതിർക്കും. കോൺഗ്രസിതര പാർട്ടികളുടെ നേരെ വരുമ്പോൾ അവർ കേന്ദ്ര അന്വേഷണ ഏജൻസികളുടെ കൂടെനിൽക്കും. കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന റാലിയിൽ കോൺഗ്രസുകാർ പങ്കെടുത്തത് നല്ല കാര്യമാണ് പക്ഷേ, അവരുടെ സമീപനത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.