ലൈംഗിക പീഡനക്കേസ്; എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ബിനോയ് കോടിയേരി ഹൈക്കോടതിയില്‍

തനിക്കെതിരെ യുവതി നല്‍കിയ പീഡന പരാതിയിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയില്‍. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനിരിക്കവെയാണ് പുതിയ നീക്കം. ബുധനാഴ്ച്ച ഹര്‍ജി കോടതി പരിഗണിക്കും. ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കവെ യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും യുവതി പരാതി നല്‍കാനുണ്ടായ കാലതാമസവും സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസ് കെട്ടിച്ചമച്ചതാണ് എന്നതാണ് ബിനോയ് കോടിയേരിയുടെ പ്രധാന വാദം. കൂടാതെ യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ബിനോയ് പറയുന്നു. പോലീസ് ആവശ്യപ്പെട്ട ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് കോടിയേരി ഹാജരാകണമെന്ന് നേരത്തെ സെഷന്‍സ് കോടതി പറഞ്ഞിരുന്നു. ഡിഎന്‍എ പരിശോധന ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു ഹര്‍ജി നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബിനോയ് കോടിയേരി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകും. ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയിയുടെ രക്തസാംപിള്‍ എടുക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.