സി.പി.എം നേതാവിന്റെ കൊലപാതകം; നാല് പേർ പിടിയില്‍; തിരുവല്ലയില്‍ ഹർത്താല്‍ തുടങ്ങി

പത്തനംതിട്ട തിരുവല്ലയില്‍ സി പി എം പെരിങ്ങമല ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിലായി. ജിഷ്ണു, പ്രമോദ്, നന്ദു, മുഹമ്മദ് ഫൈസൽ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് ഇവരെ പിടികൂടിയത്. അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ല ഏരിയ പരിധിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

സന്ദീപിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടക്കും. കേസിൽ ആകെ അഞ്ചു പേരെയാണ് പ്രതിചേർത്തിരിക്കുന്നത്. വേങ്ങൽ സ്വദേശി അഭിയ്ക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പ്രതികളെ പുളിക്കീഴ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. തിരുവല്ല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഹർത്താൽ നടത്തുമെന്ന് സിപിഎം ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി അറിയിച്ചു.

Read more

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊലപാതകം നടന്നത്. തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്റെ നെ‌ഞ്ചിൽ ഒമ്പത് കുത്തേറ്റിട്ടുണ്ട്. സന്ദീപിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. സന്ദീപ് മരിച്ചുവെന്നുറപ്പായ ഉടൻ തന്നെ അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സന്ദീപിന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഒമ്പത് കുത്തുകൾ ദേഹത്താകെ ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.