അപൂര്‍വരോഗം ബാധിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ്; കാനഡയില്‍ നിന്ന് മരുന്ന് എത്തിക്കാന്‍ കനിവ് തേടി മാതാപിതാക്കള്‍

കോട്ടയത്ത് അപൂര്‍വ രോഗം ബാധിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ചികിത്സിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കനിവ് തേടി മാതാപിതാക്കള്‍. ഗാബാ ട്രാന്‍സ് അമിനേസ് ഡെഫിഷ്യന്‍സി എന്ന അത്യപൂര്‍വ രോഗം ബാധിച്ചിരിക്കുന്ന കുഞ്ഞിന് വേണ്ടി കാനഡയില്‍ നിന്ന് മരുന്നെത്തിക്കാനാണ് മാതാപിതാക്കള്‍ സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുന്നത്.

കുടമാളൂര്‍ പുളിഞ്ചോട് മേട്ടേല്‍ വീട്ടില്‍ അബിയുടെയും ഭാര്യ സൂര്യയുടെയും മകന്‍ അഹാനാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗമുക്തിക്കായി നിലവില്‍ ചികിത്സ ഇല്ല. എന്നാല്‍ അസുഖം കൂടാതിരിക്കാനും വേദനയുണ്ടാകാതിരിക്കാനും മരുന്നുണ്ട്. പക്ഷേ ദിവസവും ഐവി ഇന്‍ഞ്ചെക്ഷനായി 3 മുതല്‍ 5 യൂണിറ്റ് മരുന്ന് നല്‍കേണ്ടി വരും. എട്ട് മാസം മാത്രം പ്രായമുള്ള കുട്ടിക്ക് ഇത് പ്രാവര്‍ത്തികമല്ല.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂക്കിലൂടെ ശ്വസിക്കാവുന്ന സ്‌പ്രേ വിദേശ രാജ്യങ്ങളില്‍ ഉണ്ടെന്ന് അറിഞ്ഞു. മരുന്ന് കമ്പനിയെ കുടുംബം ബന്ധപ്പെട്ടെങ്കിലും അത് നാട്ടിലെത്തിക്കാന്‍ സാധിച്ചില്ല. മരുന്ന് ഇന്ത്യയില്‍ കൊണ്ട് വരാന്‍ അനുമതിയില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. മരുന്ന് എത്തിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര തല ഇടപെടല്‍ അനിവാര്യമാണ്.

Read more

ജീവിതകാലം മുഴുവന്‍ മരുന്ന് ഉപയോഗിക്കണം. ഇത് കേരളത്തിലെത്തിക്കാന്‍ കൊറിയര്‍ ചാര്‍ജ് മാത്രം ആറായിരം രൂപയ്ക്കടുത്ത് വരും. മകനെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ കയറിയിറങ്ങിയതോടെ കുടുംബത്തിന്റെ ഉപജീവന മാര്‍ഗമായിരുന്ന ഓയില്‍ കട നഷ്ടത്തിലായി. ഇപ്പോള്‍ അബി കോട്ടയത്തെ വ്യാപാര സ്ഥാപനത്തില്‍ സെയില്‍സ് എക്‌സിക്യുട്ടിവായി ജോലി ചെയ്യുകയാണ്. മകന് വേണ്ടി മരുന്നെത്തിക്കാന്‍ സമുനസുകളുടെ സബായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.