ആളൂർ പീഡനക്കേസ് പ്രതിക്ക് മുൻകൂർ ജാമ്യം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മയൂഖ ജോണി

ആളൂർ പീഡനക്കേസിലെ പ്രതി സി.സി ജോൺസന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർഷനവുമായി ഒളിമ്പ്യൻ മയൂഖ ജോണി രം​ഗത്ത്. പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനായി മുൻകൈയെടുത്ത കേരള പൊലീസിനും കേരളത്തിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ വക്കീലിനും അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. പീഡിപ്പിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യപ്പെടുന്ന പാവം ഇരകൾക്ക് സൗജന്യ നിരക്കിൽ കയറും വിഷവും നൽകാൻ സർക്കാർ നടപടികളെടുക്കണമെന്ന് താൻ അപേക്ഷിക്കുന്നുവെന്ന് മയൂഖ ഫെസ്ബുക്കിൽ കുറിച്ചു.

“സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ വർത്തമാനം പറയുന്നവർക്ക് ഇരകളുടെ മരണമാണ് വേണ്ടത്. അപമാനിക്കപ്പെടുകയും ഒറ്റപ്പെടുകയും കൊടിയ പീഢനത്തിന്റെ മുറിവും പേറി ജീവിക്കേണ്ടി വരുന്നവർ ഇവർക്കൊരു വാർത്തയല്ല. പണവും സ്വാധീനവും രാഷ്ട്രയ സ്വാധീനവും കേരളത്തിലെ ഇറച്ചി മാർക്കറ്റുകൾ ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കും. ആ പണം പറ്റി കൊടുക്കുന്ന പോലീസ് ആസ്ഥാനത്ത് സ്ത്രീ പീഡകർക്ക് കുളിച്ച് താമസിക്കാനും സൗകര്യമൊരുക്കണം.”

“സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ ദയനീയമായ പ്രകടനവും പ്രതിയെ സഹായിക്കുന്ന തരത്തിലുള്ള നിശ്ശബ്ദതയും അങ്കലാപ്പും കാണേണ്ടതായിരുന്നു. ബഹു. കോടതി ചോദിക്കുന്നത് പോലും മനസ്സിലാകാത്ത തരത്തിലുള്ള വാദവും ഉത്തരവും പ്രതിക്ക് ജാമ്യം നേടി കൊടുക്കാൻ സഹായകരമായി”, മയൂഖ കുറിച്ചു.

ആളൂര്‍ പീഡനക്കേസിലെ പ്രതി ജോൺസന് ജസ്റ്റിസ് അജയ് അസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകള്‍ എന്തൊക്കെയെന്ന് വിചാരണ കോടതി തീരുമാനിക്കും. 2016 ൽ നടന്ന സംഭവത്തിൽ 2021 ലാണ് പരാതി നൽകിയത്. കേസന്വേഷണവും, വിചാരണയും തുടരുമെന്നും സുപ്രീം കോടതി അറിയിച്ചു. കേസിൽ പ്രതിക്കായി മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത്, രാകേന്ദ് ബസന്ത് എന്നിവരാണ് ഹാജരായത്. യുവതിക്കായി മുതിർന്ന അഭിഭാഷക വൃന്ദ ഗോവർ ഹാജരായി. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശാണ് ഹാജരായത്.