നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും, മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണമെന്ന് ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ മെമ്മറി കാര്‍ഡ് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. മെമ്മറി കാർഡ് പരിശോധനയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും നേരിട്ട് ഹാജരാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഫൊറൻസിക് വിദഗ്ധരെ ഉൾപ്പെടുത്തി അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. നിയമവിരുദ്ധമായി മെമ്മറി കാർഡ് തുറന്നു പരിശോധിച്ചെന്ന വിഷയത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി നൽകിയ അന്വേഷണ റിപ്പോർട്ട് വസ്തുതാ വിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് കാണിച്ചാണ് ഹർജി നൽകിയിട്ടുള്ളത്.

Read more

അതേസമയം നടിയെ ആക്രമിച്ച കേസിൽ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന് പിന്നാലെ അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും പിന്മാറിയിരുന്നു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ പിന്മാറിയതിന് പിന്നാലെയാണ് ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന് മുമ്പാകെ ഹർജി എത്തിയത്. ഇതുമായി ബന്ധപ്പെട്ട വിഷയം നേരത്തെ പരിഗണിച്ച പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ പിന്മാറ്റം.