വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റ പ്രവാസി മരിച്ചു; ആക്രമിച്ചത് സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

വിദേശത്ത് നിന്ന് വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റ പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശിയായ അബ്ദുള്‍ ജലീലാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയ്ക്കിടെയാണ് അബ്ദുള്‍ ജലീല്‍ മരിച്ചത്.

ഈ മാസം പതിനഞ്ചിനാണ് അബ്ദുള്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. കഴിഞ്ഞ ദിവസം ഗുരുതര പരിക്കുകളോടെ അജ്ഞാതരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. മര്‍ദിച്ചത് സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന.

വിമാനത്താവളത്തിലെത്തിയ ശേഷം ജലീല്‍ വിളിച്ചിരുന്നെന്ന് ഭാര്യ പറഞ്ഞു. സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയിലേക്ക് വരികയാണെന്ന് അറിയിച്ചു. കൂട്ടിക്കൊണ്ടുവരാന്‍ പുറപ്പെട്ടെങ്കിലും മടങ്ങിപ്പോകാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. പിന്നെ വിവരമില്ലാതായി. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നെന്ന് യുവതി പറഞ്ഞു.

വിമാനം ഇറങ്ങിയതിനു പിന്നാലെ അബ്ദുല്‍ ജലീല്‍ ഫോണ്‍ ചെയ്ത അതേ നമ്പറില്‍ നിന്നാണ് ഗുരുതരാവസ്ഥയിലാണന്ന സന്ദേശം കുടുംബത്തിന് ലഭിക്കുന്നത്. മര്‍ദ്ദനത്തില്‍ തലച്ചോറിനും വൃക്കകള്‍ക്കും ഹൃദയത്തിനുമെല്ലാം പരുക്കേറ്റിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുകാരുടെ ഭാഗമായ വലിയ ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം .