വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു

വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. വ്യാഴാഴ്ചയാണ് അയല്‍വാസി ജിതേഷ് അമ്മ അനിലയേയും കുഞ്ഞിനേയും വെട്ടിയത്.

അനില അങ്കണവാടിയിലേക്കു കുഞ്ഞുമായി പോകുമ്പോഴായിരുന്നു ആക്രമണം. വീട്ടുകാരുമായുള്ള വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്നായിരുന്നു ജിതേഷിന്റെ ക്രൂരത. തലയ്ക്കും ഇടതുചെവിയുടെ ഭാഗത്തും വെട്ടേറ്റ ആദിദേവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ജിതേഷിനെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയപ്രകാശും പ്രതിയും തമ്മില്‍ ചില ബിസിനസ് ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നു പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതിലെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.