'ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കിയേക്കൂ': സർവകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരത്തിൽ പ്രതിഷേധിച്ച് ഗവർണർ

സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ കടുത്ത എതിർപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ വിഷയങ്ങളിൽ അതൃപ്തി പരസ്യമാക്കി ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ സർവകലാശാലകളുടെ ചാൻസലർ പദവി താൻ ഒഴിഞ്ഞുതരാമെന്നും, പദവിയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ ഒരു ഓർഡിനൻസ് കൊണ്ടുവന്നാൽ മടികൂടാതെ അതിൽ ഒപ്പിട്ടു നൽകുമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണർ ഇത്തരത്തിൽ അസാധാരണ പ്രതിഷേധവുമായി സർക്കാരിന് കത്ത് നൽകുന്നത്.

സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും വൈസ് ചാൻസലർമാരുടെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലുണ്ടാകുന്നതായും ഗവർണർ കത്തിൽ പറഞ്ഞു. നാല് ദിവസം മുമ്പാണ് ഗവർണർ ആദ്യം എതിർപ്പ് അറിയിച്ച് കത്ത് നൽകിയത്. ഇതിന് ഗവർണറെ വിശ്വാസത്തിൽ എടുക്കുമെന്ന് സർക്കാർ മറുപടി നൽകി. എന്നാൽ സർക്കാരിന്റെ അനുനയശ്രമം തള്ളി രണ്ടാം കത്ത് ഗവർണർ ഇന്നലെ നൽകി. ഇതേത്തുർന്ന് ഇന്ന് ധനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് രാജ്ഭവനിൽ എത്തി ഗവർണറെ കണ്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതോടെ, സർക്കാരും ഗവർണറും തമ്മിൽ അസാധാരണ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.

ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായത് മുതൽ പല വിഷയങ്ങളിലും സർക്കാരുമായി ഇടഞ്ഞിരുന്നു. പക്ഷേ അടുത്തകാലത്തായി സർക്കാർ ഗവർണറുമായി രമ്യതയിൽ പോകുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് ഇത്തരത്തിലൊരു പ്രതിഷേധവുമായി ഗവർണർ രംഗത്ത് വന്നത്.

കഴിഞ്ഞ ദിവസം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതടക്കമുള്ള സംഭവങ്ങൾ ഗവർണറെ പ്രകോപിച്ചെന്നാണ് സൂചന.