'സംഘമായെത്തി മര്‍ദ്ദിച്ചു'; വെടിയുതിര്‍ത്തത് പ്രാണരക്ഷാര്‍ത്ഥമെന്ന് ഫിലിപ്പിന്റെ മാതാവ്

മൂലമറ്റം കൊലപാതകത്തില്‍ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ വെടിയുതിര്‍ത്തത് പ്രാണരക്ഷാര്‍ത്ഥമാണെന്ന് ഫിലിപ്പിന്റെ മാതാവായ ലിസി മാര്‍ട്ടിന്‍. സംഘമായെത്തിയ ആളുകള്‍ ഫിലിപ്പിനെയും തന്നെയും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ലിസി പറഞ്ഞു. കടയില്‍ എന്താണ് സംഭവിച്ചത് എന്നറിയില്ല. ആളുകള്‍ കാര്‍ തകര്‍ത്തു. അവരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് പ്രാണരാക്ഷാര്‍ത്ഥമാണ് ഫിലിപ്പ് വെടിയുതിര്‍ത്തത് എന്നും മാതാവ് ലിസി മാധ്യമങ്ങളോട് പറഞ്ഞു.’

തട്ടുകടയില്‍ എത്തിയ ഫിലിപ്പ് ബീഫും പൊറോട്ടയും ചോദിച്ചു. അതില്ലെന്ന് പറഞ്ഞതോടെ വാക്ക് തര്‍ക്കമുണ്ടായതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ലിസി പറഞ്ഞു. എന്നാല്‍, പിന്നീട് മറ്റൊരാള്‍ ആവശ്യപ്പെട്ടപ്പോള്‍ ഭക്ഷണം കൊടുത്തു. ഇതു ചോദ്യം ചെയ്തതോടെ ഒരാള്‍ ഫിലിപ്പിനെ പിടിച്ചു തള്ളുകയായിരുന്നു. പിന്നീട് കൂട്ടം ചേര്‍ന്നു മര്‍ദിക്കുകയുമായിരുന്നുവെന്നും ലിസി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബസ് ജീവനക്കാരന്‍ സനല്‍ ബാബുവിനെ കൊലപ്പെടുത്താന്‍ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ ഉപയോഗിച്ചത് നാടന്‍ തോക്കല്ലെന്നും വിദേശനിര്‍മ്മിത തോക്കാണെന്നുമാണ് സൂചന. 2014ല്‍ ഒരു കൊല്ലനാണ് പ്രതിക്ക് ഈ തോക്ക് നല്‍കിയതെന്നാണ് വിവരം. നായാട്ടിനും പന്നിയെ തുരത്താനുമാണ് ഈ തോക്ക് ഇയാള്‍ സംഘടിപ്പിച്ചത്.

ലൈസന്‍സ് ഇല്ലാത്ത ഇരട്ടക്കുഴല്‍ തോക്കാണ് ഫിലിപ്പ് ഉപയോഗിച്ചതെന്ന് കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രിയോടെയായിരുന്നു തട്ടുകടയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഫിലിപ്പ് മാര്‍ട്ടിന്‍ രണ്ട് പേര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.