'കളക്ടറാക്കി നാടുകടത്തിയിരിക്കുന്നു, എന്തൊരു ശിക്ഷ'; ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയതിന് എതിരെ പി കെ അബ്ദുറബ്ബ്

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി നിയമിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ കുറ്റാരോപണ വിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ സര്‍വ്വീസില്‍ തിരിച്ചെടുത്തിട്ട് നാളേറെയായെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്ത് 3 ന് മൂന്നു വര്‍ഷം തികയുമ്പോള്‍ കുറ്റാരോപണ വിധേയനായ ആ ഐ.എ.എസ് ഉദ്യോഗസ്ഥനെ കലക്ടറാക്കി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റര്‍ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു.. എന്തൊരു ശിക്ഷയെന്നാണ് അബ്ദുറബ്ബ് വിമര്‍ശിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ കുറ്റാരോപണ വിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ സര്‍വ്വീസില്‍ തിരിച്ചെടുത്തിട്ട് നാളേറെയായി. ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്ത് 3 ന് മൂന്നു വര്‍ഷം തികയുമ്പോള്‍ കുറ്റാരോപണ വിധേയനായ ആ ഐ.എ.എസ് ഉദ്യോഗസ്ഥനെ കലക്ടറാക്കി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റര്‍ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു.. എന്തൊരു ശിക്ഷ!

എം.എം.മണി അന്ന് FB പോസ്റ്റില്‍ പറഞ്ഞതെത്ര ശരി..! ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നല്‍കിയില്ല… ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്!