കേരളത്തിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന ഗുണനിലവാരമില്ലാത്ത 2484 ലിറ്റര്‍ പാല്‍ പിടികൂടി

കേരളത്തിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന ഗുണനിലവാരമില്ലാത്ത 2484 ലിറ്റര്‍ പാല്‍ ക്ഷീരവികസന വകുപ്പ് പിടികൂടി. പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് പാല്‍ പിടികൂടിയത്. അറ്റ്‌മോസ് ഫാം ഫ്രഷ് മില്‍ക്ക് എന്ന കമ്പനിയുടെ പാലാണ് പിടികൂടിയത്.ഇത് ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ദിണ്ഡിഗല്ലില്‍നിന്നും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേയ്ക്ക് വില്‍പ്പനയ്ക്കായി എത്തിച്ച പാലാണ് പിടികൂടിയത്. നൂറുകണക്കിന് പാക്കറ്റുകളിലായി കണ്ടെയ്‌നറില്‍ കൊണ്ടുവരികയായിരുന്ന പാല്‍ ചെക്ക് പോസ്റ്റില്‍ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇതിന് മുമ്പ് ഓണത്തോട് അനുബന്ധിച്ചാണ് വന്‍ തോതില്‍ ഗുണനിലവാരമില്ലാത്ത പാല്‍ മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍നിന്ന് തന്നെ പിടികൂടിയിരുന്നു.

ഗുണനിലവാരമില്ലാത്ത പാലുമായി വരുന്ന പലവാഹനങ്ങളും തിരിച്ചയ്ക്കുകയും ചെയ്തിരുന്നു. പാലക്കാട് ജില്ലയില്‍ മീനാക്ഷിപുരത്ത് മാത്രമാണ് ക്ഷീര വികസന വകുപ്പിന് ചെക്ക്‌പോസ്റ്റ് ഉള്ളത്. വാളയാര്‍,ഗോപാലപുരം,ഗോവിന്ദാപുരം, ഉള്‍പെടെഉള്ള മറ്റ് ചെക്ക്‌പോസ്റ്റുകളിലൂടെ കേരളത്തിലേക്ക് വരുന്ന പാലിന്റെ ഗുണനിലവാര പരിശോധന നടത്താന്‍ നിലവില്‍ സംവിധാനങ്ങളില്ല.