വടക്കാഞ്ചേരി അപകടത്തില്‍ മരിച്ച മൂന്ന് കെ.എസ്.ആര്‍.ടി.സി യാത്രക്കാരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം

വടക്കാഞ്ചേരി അപകടത്തില്‍ മരിച്ച മൂന്ന് കെ എസ് ആര്‍ ടി സി യാത്രക്കാരുടെ കുടംബത്തിന് ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം ഉടന്‍ നല്‍കുമെന്ന് കെ എശ് ആര്‍ ടി സി. 2014 ലെ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (യാത്രക്കാര്‍ക്കുള്ള വ്യക്തിപര അപകട സമൂഹ ഇന്‍ഷുറന്‍സ് യാത്രക്കാര്‍ക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍ ജീവനക്കാരുടെ സാമൂഹ്യസുരക്ഷ യാത്രാ ടിക്കറ്റ് മേലുള്ള സെസ് ) ആക്ട് പദ്ധതി പ്രകാരം മൂന്ന് പേര്‍ക്കും പത്ത് ലക്ഷം രൂപ നല്‍കുന്നത്.

ഇതില്‍ നിന്നും അടിയന്തര സഹായം എന്ന നിലയില്‍ രണ്ട് ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തില്‍ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിന് കൈമാറും. ബാക്കിയുള്ള എട്ട് ലക്ഷം രൂപ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കുമെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു. മറ്റ് മരണമടഞ്ഞ രണ്ട് പേരുടേയും മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പത്ത് ലക്ഷം നല്‍കും.

ന്യു ഇന്ത്യാ ഇന്‍ഷുറന്‍സില്‍ നിന്നാണ് യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തിയിരിക്കുന്നത്. ഇതിനായി യാത്രക്കാരില്‍ നിന്നും ടിക്കറ്റ് ചാര്‍ജിനൊപ്പം ഒരു രൂപ മുതല്‍ നാമമാത്രമായ സെസ് തുക സമാഹരിച്ചും മറ്റുമായി ഏതാണ്ട് 2 കോടിയില്‍ അധികം രൂപ പ്രതിവര്‍ഷം പ്രീമിയം നല്‍കിയാണ് കെഎസ്ആര്‍ടിസി മേല്‍ ഇന്‍ഷുറന്‍സ് പദ്ധതി ബസ് ഇന്‍ഷുറന്‍സിന് പുറമെ നടപ്പാക്കി വരുന്നത്. മോട്ടോര്‍ ഇന്‍ഷുറന്‍സ് നഷ്ട പരിഹാരത്തിന് ഉപരിയായാണ് സെസ് ഇന്‍ഷുറന്‍സ് നല്‍കുന്നത്.