മത്സരാര്‍ത്ഥിക്ക് നേരെ ജാതി അധിക്ഷേപം; ഹിന്ദി ബിഗ് ബോസിന് എതിരെ പട്ടികജാതി കമ്മീഷന്‍

സല്‍മാന്‍ ഖാനെതിരെ കേസ് എടുക്കാനൊരുങ്ങി ദേശീയ പട്ടികജാതി കമ്മീഷന്‍ (എന്‍സിഎസ്‌സി). സല്‍മാന്‍ അവതരിപ്പിക്കുന്ന ഷോയുടെ 16-ാം സീസണില്‍ ഒരു മത്സരാര്‍ത്ഥിയെ ജാതീയമായി അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് എന്‍സിഎസ്‌സി നടപടി എടുക്കാന്‍ ഒരുങ്ങുന്നത്.

വികാസ് മണക്തല എന്ന മത്സരാര്‍ത്ഥിക്ക് എതിരെയാണ് സഹമത്സരാര്‍ത്ഥിയായ അര്‍ച്ചന ഗൗതം ജാതി അധിക്ഷേപം നടത്തിയത്. വിഷയത്തില്‍ എന്‍സിഎസ്‌സി മഹാരാഷ്ട്ര സര്‍ക്കാര്‍, സംസ്ഥാന പൊലീസ്, പ്രക്ഷേപണ മന്ത്രാലയം, ഷോ പ്രൊഡ്യൂസര്‍മാരായ എന്റമോള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വയകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കളേര്‍സ് ടിവി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

എന്‍സിഎസ്‌സി നോട്ടീസ് പ്രകാരം അര്‍ച്ചനയുടെ പരാമര്‍ശം ഇന്ത്യന്‍ ശിക്ഷനിയമം അനുസരിച്ചും എസ്‌സി, എസ്ടി നിയമപ്രകാരവും ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 338 പ്രകാരം കമ്മീഷന്റെ അധികാരം ഉപയോഗിച്ച് ഇതില്‍ അന്വേഷണം നടത്താം.

വിഷയത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ എന്ത് നടപടി എടുത്തുവെന്ന് അറിയിക്കാന്‍ നോട്ടീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ട മത്സരാര്‍ഥിയാണ് അര്‍ച്ചന ഗൗതം. പാചകവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് വഴക്കിലേക്ക് നീങ്ങിയത്.