ഒമര്‍ ലുലുവിന്റെ 'നല്ല സമയം' ചതിച്ചു; സിനിമയില്‍ മൊത്തം ലഹരിമയം; എക്‌സൈസ് കേസെടുത്തു

ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയത്തിനെതിരെ’ എക്‌സൈസ് കേസെടുത്തു. ട്രൈയിലറിലടക്കം മയക്കുമരുന്നുന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിലാണ് കേസ്. സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനും നിര്‍മാതാവിനും നോട്ടീസ് അയച്ചിട്ടുണ്ട്. കോഴിക്കോട് റേഞ്ച് ഓഫീസറാണ് സിനിമയുടെ ട്രെയിലറിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. അഞ്ചാമത്തെ ചിത്രമായി ഒമര്‍ ലുലു ഒരുക്കിയിരിക്കുന്ന ‘നല്ല സമയം’ അദ്ദേഹത്തിന്റെ ആദ്യ എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സിനിമ കൂടെയാണ്.

ഒരു കമ്പ്‌ലീറ്റ് ഫണ്‍ സ്റ്റോണര്‍ ആയെത്തുന്ന ചിത്രത്തില്‍ ഇര്‍ഷാദ് ആണ് നായകനായെത്തുന്നത്, നൂലുണ്ട വിജീഷ് മറ്റൊരു പ്രധാന വേഷങ്ങളില്‍ എത്തുന്നു. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങള്‍ നായികമാരായെത്തുന്ന നല്ല സമയത്തില്‍ ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവര്‍ അടക്കം ഉള്ള താരങ്ങള്‍ സപ്പോര്‍ട്ടിങ് വേഷങ്ങളില്‍ എത്തുന്നു.

നവാഗതനായ കലന്തൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ്. സിനു സിദ്ദാര്‍ത് ക്യാമറയും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നത്.