WTC FINAL: 27 വർഷങ്ങൾക്ക് ശേഷം ഐസിസി കിരീടം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫിക്കയ്ക്ക് ചരിത്ര വിജയം, കിരീടവരൾച്ച ഒഴിവാക്കി ബാവുമയും സംഘവും

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ കിരീടം. 27 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രോട്ടീസ് ടീമിന് ഒരു ഐസിസി ട്രോഫി ലഭിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. സെഞ്ച്വറിയോടെ മുന്നിൽ നിന്ന് നയിച്ച എയ്ഡൻ മാർക്രത്തിന്റെയും പരിക്കേറ്റിട്ടിട്ടും തളരാതെ പോരാടിയ ക്യാപ്റ്റൻ ടെമ്പ ബാവുമയുടെയും ബാറ്റിങ് മികവിലാണ് പ്രോട്ടീസിന്റെ കിരീടനേട്ടം.

മാർ‌ക്രം 207 പന്തുകളിൽ 14 ബൗണ്ടറി ഉൾപ്പെടെ 136 റൺസെടുത്താണ് പുറത്തായത്. ജയിക്കാൻ ആറ് റൺസ് മാത്രമുളളപ്പോഴാണ് മാർക്രത്തിന്റെ പുറത്താവൽ. ബാവുമ 134 പന്തിൽ അഞ്ച് ബൗണ്ടറി ഉൾപ്പെടെ 66 റൺസ് നേടി ടീം സ്കോറിലേക്ക് കാര്യമായ സംഭാവന നൽകി. മത്സരത്തിന് അവസാനം ഡേവിഡ് ബെക്കിങ്ഹാമും(21), കയ്ൽ വെറേയ്നും (7) ചേർന്നാണ് ദക്ഷിണാഫ്രിക്കയ്ക്കായി ഫിനിഷിങ് നടത്തിയത്.

എയ്ഡൻ മാർക്രം തന്നെയാണ് ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 1998ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം പിന്നീടുളള ഐസിസി ടൂർണമെന്റുകളിൽ ഒരു കീരിടം നേടാൻ ദക്ഷിണാഫ്രിക്കൻ ടീമിന് സാധിച്ചിരുന്നില്ല. ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് എന്നീ പ്രധാന ടൂർണമെന്റുകളിൽ എല്ലാം തന്നെ തുടർച്ചയായ തിരിച്ചടികൾ പ്രോട്ടീസ് ടീം ഏറ്റുവാങ്ങി. ഇപ്പോൾ അവർ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടനേട്ടത്തോടെ രാജകീയ തിരിച്ചുവരവാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നടത്തിയിരിക്കുന്നത്.