ക്ലീഷേ ഒഴിവാക്കലുകള്‍, പിന്‍കാലിനു തൊഴി; അവഹേളനങ്ങള്‍ പതിവായി മുഖമടച്ചു കിട്ടിയിരുന്ന കാലത്തെക്കുറിച്ച് കിടിലം ഫിറോസ്

റേഡിയോ ജോക്കിയും സാമൂഹ്യ പ്രവര്‍ത്തകനുമായ കിടിലം ഫിറോസ് ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ മത്സരാര്‍ഥിയായി വന്നതോടെയാണ് അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ എല്ലാവരും അറിഞ്ഞത്. ചാരിറ്റി രംഗത്ത് സജീവ സാന്നിധ്യമായ ഫിറോസ് ഒരു അനാഥാലയം നിര്‍മ്മിക്കണമെന്ന തന്റെ വലിയ ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.

ബിഗ് ബോസിന് ഉള്ളില്‍ നിന്ന് തന്നെ പറഞ്ഞ ഈ കാര്യം സഫലമാവുന്നതിനെ കുറിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ താരം പറഞ്ഞത്. അങ്ങനെ വയനാട്ടിലെ മാനന്തവാടിയില്‍ താന്‍ ആഗ്രഹിച്ചത് പോലൊരു വീട് ഒരുങ്ങുകയാണെന്ന് ഫിറോസ് പറയുന്നു. അവഹേളനങ്ങള്‍ പതിവായി കിട്ടിയിരുന്ന തനിക്ക് ആഗ്രഹിച്ചതെല്ലാം തേടി വന്ന സന്തോഷവും ഇതിനൊപ്പം താരം പങ്കുവെക്കുകയാണ്.

അന്വേഷിപ്പിന്‍ – കണ്ടെത്തും എന്നതാണ് സത്യം! മാധ്യമം സ്വപ്നം കണ്ട ഒരു 20 കാരന്റെ മുന്‍പില്‍ മുന്നോട്ടുള്ള വഴികള്‍ പലതും കൊട്ടിയടക്കപ്പെട്ടപ്പോഴും ഞാനൊരു വഴി അന്വേഷിക്കുകയായിരുന്നു. കണ്ടെത്തും മുന്‍പ് എന്നെ തേടി വന്നു അത്. ഇന്നും ഒപ്പമുണ്ട്! ടിവി ഷോകള്‍ കിട്ടാന്‍ കാത്തിരുന്ന ഒരു അന്വേഷണ കാലമുണ്ടായിരുന്നു എനിക്ക്. അവഹേളനത്തിന്റെ, വര്‍ണ വിവേചനത്തിന്റെ, കോക്കസ് വേര്‍തിരിവിന്റെ, പ്രാദേശിക വാദത്തിന്റെ അവഹേളനങ്ങള്‍ പതിവായി മുഖമടച്ചു കിട്ടിയിരുന്ന അവസരം അന്വേഷിച്ചു നടന്ന കാലം.

പിന്നീട് അവ എന്നെ തേടി വന്നു. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ ഭാഗമാകാന്‍ കഴിഞ്ഞു. സിനിമയായി പിന്നെ അന്വേഷണം. പതിവ് ക്ലീഷേ ഒഴിവാക്കലുകള്‍, പിന്‍കാലിനു തൊഴി, സ്‌ക്രിപ്റ്റ് കോപ്പി ചെയ്തു സിനിമകളിറങ്ങല്‍ പോലെ അവഹേളനത്തിന്റെ വര്‍ഷങ്ങള്‍. പക്ഷേ സിനിമ വേണ്ട എന്ന് തീരുമാനിച്ച ഇടത്ത് അതെന്നെ തേടി വന്നു. പണം അന്വേഷിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. അദ്ധ്വാനത്തിന്റെ, സമ്പന്നതയുടെ, പുത്തന്‍ കറന്‍സിയുടെ ഗന്ധത്തിന്റെ കാലം. അതും തേടിവന്നു. പക്ഷേ നിമിഷാര്‍ഥങ്ങള്‍ക്കുള്ളില്‍ സമ്പാദിച്ചത് മുഴുവന്‍ നഷ്ടമായ മറ്റൊരു കാലം പണത്തോടുള്ള അന്വേഷണം പാടേ നിര്‍ത്തിച്ചു.

പിന്നെ അന്വേഷണം ജീവിതത്തിലേയ്ക്കായി. ആകാശത്തിലേ പറവകളെ നോക്കുവിന്‍. വിതയ്ക്കാത്ത കൊയ്യാത്ത അന്നന്നത്തെ അന്നം മാത്രമന്വേഷിക്കുന്ന അവരുടെ കാലവും തേടിയെത്തി. അന്നു വരെയുള്ള ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ മനസിലാക്കിയ നിമിഷം ഞാനെന്നെ, എന്റെ അവയവങ്ങളെ, എന്റെ മരണാനന്തര ശരീരത്തെ മെഡിക്കല്‍ കോളേജിന് എഴുതി നല്‍കി. പിന്നെയൊരു വീട് അന്വേഷിച്ചു. എന്റെ കുഞ്ഞാറ്റകളെ സുരക്ഷിതരാക്കാനല്ല. അവര്‍ക്ക് ലോകം ഒപ്പമുണ്ടാകും എന്ന വിശ്വാസത്തോടെ കുറെയേറെ അമ്മമാര്‍ക്ക് ഒരുമിച്ചു പാര്‍ക്കാന്‍ ഒരു വീട്. തീരെ പ്രതീക്ഷിക്കാത്ത സമയത്ത് അതും വന്നു ചേര്‍ന്നു.

അത്രമേല്‍ പ്രിയപ്പെട്ടവരേ, ഇപ്പോള്‍ അന്വേഷിക്കുന്നത് അമ്മമാരെ ആണ്. ഞങ്ങളൊരുക്കുന്ന ‘ചിറക് ‘-മേരി മെമ്മോറിയല്‍ സനാഥാലയം എന്ന മാനന്തവാടിയിലെ ഭൂമികയിലേയ്ക്ക് ചേക്കേറാന്‍ ഉള്ള അമ്മക്കിളികളെ വേണം. നേരിട്ട് ഞങ്ങള്‍ വാക്കു നല്‍കിയ അമ്മമാരുണ്ട്. പക്ഷേ ഈ പ്രസ്ഥാനം നിങ്ങള്‍ നയിക്കണം എന്നാണ് ആഗ്രഹം. സ്നേഹം കൊണ്ട് മൂടാന്‍ അമ്മമാരേ തായോ. നിങ്ങളുടെ നാട്ടിലോ, പരിചയത്തിലോ ദുരിതമനുഭവിക്കുന്ന അമ്മമാര്‍ ഉണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കൂ. ഞങ്ങളവരെ കൊണ്ടു വന്നു പൊന്നുപോലെ നോക്കിക്കോളാം. ഇന്‍ബോക്സില്‍ മെസ്സേജ് ആയി വിവരങ്ങള്‍ നല്‍കിയാലും മതിയാകും. അവരെ ഏറ്റെടുക്കുന്ന രീതികളും വിവരങ്ങളും വണ്‍ ടു വണ്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാം. അന്വേഷിക്കു കണ്ടെത്തും എന്നാണല്ലോ! അവരും വന്നു ചേരുക തന്നെ ചെയ്യും! പരക്കട്ടെ പ്രകാശം..