മലയാളികളുടെ മണിനാദം നിലച്ചിട്ട് ഏഴ് വർഷം

മലയാളികളുടെ മനസിൽ മണി നാദം ഓർമ്മയായിട്ട് ഇന്ന് ഏഴ് വർഷം പിന്നിടുകയാണ്. നാടൻപാട്ടുകളും ഹാസ്യകഥാപാത്രങ്ങളും വില്ലത്തരവും കൊണ്ട് മലയാളികളെ രസിപ്പിച്ച കലാഭവൻ മണി ബാക്കിവെച്ച് പോയത് ഇനിയും ഓർമ്മകൾ സമ്മാനിക്കുമായിരുന്ന നിരവധി കഥാപാത്രങ്ങളെ ആയിരുന്നു. മലയാളികൾക്ക് മാത്രമല്ല, അന്യഭാഷകൾക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. ഓരോ സിനിമകളിലൂടെയും ചുവടുവച്ച് മുന്നേറുമ്പോഴും തന്റെ നാടായ ചാലക്കുടിയെയും സ്വന്തം നാട്ടുകാരെയും മണി മറന്നില്ല. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളിൽ നിന്ന് തന്റെ കഴിവുകളെ കൊണ്ട് മലയാള സിനിമയിലും മലയാളികളുടെ മനസിലും ഇടംനേടാൻ കഴിഞ്ഞ താരമായിരുന്നു കലാഭവൻ മണി. ഇന്നും മണിയെ കുറിച്ച് ഓർക്കുമ്പോൾ സഹപ്രവർത്തകരുടേയും ആരാധകരുടേയും കണ്ണുകൾ നിറയുന്നതും എല്ലാവർക്കും മണി ആരായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. നാടൻ പാട്ടുകൾക്ക് ഒരു പ്രത്യേക ഭംഗി നൽകിയ കലാകാരനായിരുന്നു മണി. സിനിമകളിലായാലും ജീവിതത്തിലായാലും എവിടെയായാലും ചിരിച്ചു മാത്രം നിന്നിരുന്ന മണിയുടെ ചിരിക്കും നിരവധി ആരാധകർ ഉണ്ടായിരുന്നു.

സിനിമയിൽ താരമായി മാറിയപ്പോഴും മണ്ണിൽ ചവിട്ടി നിന്ന് ജീവിച്ച മനുഷ്യനായിരുന്നു അദ്ദേഹം. വർഷമെത്ര കഴിഞ്ഞാലും മണി ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് ഉറപ്പാണ്. ചാലക്കുടി ചേന്നത്തുനാട് കുന്നശ്ശേരി വീട്ടിൽ പരേതരായ രാമന്റെയും അമ്മിണിയുടെയും മകനായി 1971-ലെ ഒരു പുതുവത്സര ദിനത്തിലായിരുന്നു മണിയുടെ ജനനം. കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചിരുന്നത്. കൂലിപ്പണിക്കാരനായിരുന്ന അച്ഛന്റെ 13 രൂപ ശമ്പളം മാണിക്കും കുടുംബത്തിനും ഒന്നുമാകുമായിരുന്നില്ല. സ്കൂൾ പഠനകാലത്ത് പഠനമൊഴിച്ച് എല്ലാ വിഷയത്തിലും മണി മുൻപന്തിയിലായിരുന്നു. പഠനവൈകല്യത്തെത്തുടർന്ന് പത്താം ക്ലാസിൽ പഠനം നിർത്തിയത്തോടെ തെങ്ങു കയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും അദ്ദേഹം ജോലി ചെയ്ത് ജീവിതം കഴിച്ചുകൂട്ടി. ഇടയ്ക്ക് പൊതുപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

ചാലക്കുടി ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കുന്നതിനിടയിലാണ് മണി കലാഭവൻ മിമിക്സ് ട്രൂപ്പിൽ ചേരുന്നത്. ജയറാം,ദിലീപ്, നാദിർഷാ, സലിം കുമാർ തുടങ്ങിയ പിൽക്കാലത്തെ പ്രശസ്തർ പലരും കലാഭവനിൽ മണിയുടെ സഹപ്രവർത്തകരായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒരുപാട് വേദികളിൽ ഇവർ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മിമിക്രിയിലൂടെ ശ്രദ്ധേ നേടി തുടങ്ങിയിരുന്ന സമയത്ത് 1995-ൽ സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലാണ് മണി ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. അടുത്ത വർഷം പുറത്തിറങ്ങിയ സല്ലാപം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. നായക വേഷങ്ങളിലെത്തിയ മണിയുടെ വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തോടെ പ്രേക്ഷകരുടെ പ്രിയതാരമായി. നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം മലയാള സിനിമകളിൽ നിറഞ്ഞാടി. അഭിനയം,ആലാപനം,സംഗീത സംവിധാനം, രചന തുടങ്ങി നിരവധി മേഖലകളിൽ മണി തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

തെലുങ്ക്, കന്നട, തമിഴ്,മലയാളം ഭാഷകളിലായി ഇരുനൂറോളം സിനിമകൾ ചെയ്ത കലാഭവൻ മണിയെ തേടി ദേശീയ ചലച്ചിത്ര പുരസ്‌കാരം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിംഫെയർ അവാർഡ്‌, ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ് എന്നിവയും എത്തിയിട്ടുണ്ട്. 2009-ലെ നെഹ്രുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. 2016 മാർച്ച് 6നായിരുന്നു സിനിമ ലോകത്തെയും മലയാളികളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മണിയുടെ അപ്രതീക്ഷിത വിയോഗം. ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിലും കലാരംഗത്തും അദ്ദേഹം സജീവമായിരുന്നു. മരിക്കുമ്പോൾ 45 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പ്രായം. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. ഇന്നും മണിയുടെ പാട്ടുകൾ കേൾക്കുമ്പോൾ, ആ ശബ്ദം കേൾക്കുമ്പോൾ മലയാളികൾ വിങ്ങുന്നത് മറ്റൊന്നും കൊണ്ടല്ല , അദ്ദേഹം പാടി വെച്ച പാട്ടുകളെല്ലാം നമ്മുടെ ജീവിതം കൂടിയായിരുന്നു എന്ന ഓർമപ്പെടുത്തൽ കൊണ്ടാണ്.