അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; വിട പറഞ്ഞത് കലാഭവന്‍ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്

പ്രശസ്ത നാടന്‍പാട്ട് രചയിതാവ് അറുമുഖന്‍ വെങ്കിടങ്ങ് (65) അന്തരിച്ചു. മുന്നൂറ്റിയമ്പതോളം നാടന്‍ പാട്ടുകള്‍ രചിച്ചിട്ടുണ്ട്. കലാഭവന്‍ മണി ആലപിച്ച ഹിറ്റ് ഗാനങ്ങളിലൂടെയാണ് അറുമുഖന്‍ വെങ്കിടങ്ങ് ശ്രദ്ധ നേടിയത്.

മണി പാടിയ ‘ചാലക്കുടി ചന്തയ്ക്കു പോകുമ്പോള്‍’, ‘പകല് മുഴുവന്‍ പണിയെടുത്ത്’, ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്നീ ഗാനങ്ങളൊക്കെ രചിച്ചത് അറുമുഖന്‍ വെങ്കിടങ്ങ് ആണ്. കലാഭവന്‍ മണിക്ക് വേണ്ടി മാത്രം ഇരുന്നൂറോളം പാട്ടുകള്‍ എഴുതിയിട്ടുണ്ട്.

ഇന്നലെ രാത്രി ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മരിച്ചു. അറുമുഖന്‍ വെങ്കിടങ്ങ് എന്നറിയപ്പെടുന്ന എന്‍ എസ് അറുമുഖന്‍ ചലച്ചിത്ര ഗാനരചയിതാവായും ശ്രദ്ധ നേടിയിട്ടുണ്ട്.

‘മീനാക്ഷീ കല്യാണ’ത്തിലെ കൊടുങ്ങല്ലൂരമ്പലത്തില്‍, ‘മീശമാധവനി’ലെ എലവത്തൂര്‍ കായലിന്റെ തുടങ്ങിയ ഗാനങ്ങള്‍ രചിച്ചത് അദ്ദേഹമായിരുന്നു. ചന്ദ്രോത്സവം, ഉടയോന്‍, സാവിത്രിയുടെ അരഞ്ഞാണം എന്നീ ചിത്രങ്ങളിലും പാട്ടുകള്‍ എഴുതിയിട്ടുണ്ട്.

Read more

‘കല്ലേം മാലേം പിന്നെ ലോലാക്കും’ ആണ് ആദ്യ ആല്‍ബം. ഈ ആല്‍ബത്തിലൂടെയാണ് കലാഭവന്‍ മണിയുടെ ശ്രദ്ധയിലേക്കും അറുമുഖന്‍ വെങ്കിടങ്ങ് എത്തുന്നത്. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തില്‍.