ഇടയ്ക്ക് ബ്ലാക്ക് ഔട്ട് ആകും, കുളിമുറിയില്‍ വീണ് പല്ല് പൊട്ടിയിട്ടുണ്ട്; ശ്രീദേവിയുടെ മരണത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ബോണി കപൂര്‍

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായിക ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും ദുരൂഹതകളും പ്രചരിച്ചിരുന്നു. 2018 ഫെബ്രുവരി 24ന് ആയിരുന്നു ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങി ശ്രീദേവി മരിച്ചത്. എന്നാല്‍ ഭാര്യയുടെ വേര്‍പാടില്‍ നിര്‍മ്മാതാവ് ബോണി കപൂര്‍ മൗനം പാലിച്ചിരുന്നു.

ഭാര്യയുടെ മരണത്തെ കുറിച്ച് ആദ്യമായി തുറന്നു സംസാരിച്ചിരിക്കുകയാണ് ബോണി കപൂര്‍. ന്യൂ ഇന്ത്യന് നല്‍കിയ അഭിമുഖത്തിലാണ് ബോണി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ”അവള്‍ പലപ്പോഴും പട്ടിണി കിടക്കുമായിരുന്നു. തന്റെ ശരീരം എന്നും ഫിറ്റായി നില്‍ക്കുമെന്നാണ് അവള്‍ കരുതിയത്.”

”അതിനാലാണ് ശ്രീദേവി ഓണ്‍ സ്‌ക്രീനില്‍ നന്നായി കാണപ്പെട്ടിരുന്നു. അവള്‍ എന്നെ വിവാഹം കഴിച്ച സമയം മുതല്‍, അവള്‍ക്ക് രണ്ട് തവണ ബ്ലാക്ക് ഔട്ട് ഉണ്ടായിരുന്നു. അവള്‍ക്ക് കുറഞ്ഞ ബിപി പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍ അന്നേ കണ്ടെത്തിയിരുന്നു. ബാത്ത് ടബ്ബില്‍ മുങ്ങാനുള്ള കാരണവും ഈ ബിപി പ്രശ്‌നത്തില്‍ ഉണ്ടായ ബ്ലാക്ക് ഔട്ടായിരുന്നു.”

”കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുന്ന അവളുടെ ശീലത്തെ കുറിച്ച് എനിക്ക് അറിയാമായിരുന്നു. ആഹാരത്തില്‍ കുറച്ച് ഉപ്പ് ഉള്‍പ്പെടുത്താന്‍ ഉപദേശിക്കാനായി ഞാന്‍ ഡോക്ടറോട് ആവശ്യപ്പെടുമായിരുന്നു. അത്താഴസമയത്ത് പോലും ശ്രീദേവി ഉപ്പില്ലാത്ത വിഭവങ്ങള്‍ ആവശ്യപ്പെടുമായിരുന്നു.”

”നിര്‍ഭാഗ്യവശാല്‍, ഈ പ്രശ്നം അവള്‍ ഗൗരവമായി എടുത്തില്ല. അതൊരു സ്വാഭാവിക മരണമല്ല, അതൊരു അപകട മരണമായിരുന്നു. എന്നെ 48 മണിക്കൂര്‍ വിശദമായി ചോദ്യം ചെയ്തു. അതിനാല്‍ തന്നെ അന്നത്തെ അനുഭവത്തെ കുറിച്ച് പിന്നെ പറയേണ്ടതില്ലെന്ന് തീരുമാനിച്ചു” എന്നാണ് ബോണി കപൂര്‍ പറയുന്നത്.

ഷൂട്ടിംഗിനിടെ ശ്രീദേവി കുളിമുറിയില്‍ വീണു പല്ല് പൊട്ടിയിരുന്നുവെന്ന് നാഗാര്‍ജുന അനുശോചനം അറിയിക്കാന്‍ വന്നപ്പോള്‍ പറഞ്ഞിരുന്നുവെന്നും ബോണി കപൂര്‍ പറയുന്നുണ്ട്. ഒരു സിനിമയ്ക്കിടെ ശ്രീദേവി ക്രാഷ് ഡയറ്റിലായിരുന്നു അങ്ങനെയാണ് കുളിമുറിയില്‍ വീണു പല്ല് പൊട്ടിയത് എന്നും ബോണി കപൂര്‍ വ്യക്തമാക്കി.