പാര്‍വതിയുടെ 'വര്‍ത്തമാന'ത്തിന് പ്രദര്‍ശന അനുമതി; മതേതര മനസ്സുകളുടെ വിജയമാണ് ഇതെന്ന് ആര്യാടന്‍ ഷൗക്കത്ത്

വിവാദങ്ങള്‍ക്കൊടുവില്‍ സിദ്ധാര്‍ത്ഥ് ശിവയുടെ “വര്‍ത്തമാനം” സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി. മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് ചെറിയ മാറ്റങ്ങളോടെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. ദേശവിരുദ്ധവും മതസൗഹാര്‍ദം തകര്‍ക്കുന്നതുമാണ് വര്‍ത്തമാത്തിന്റെ പ്രമേയം എന്നു ചൂണ്ടിക്കാട്ടി ആയിരുന്നു ചിത്രത്തിന് പ്രദര്‍ശനാനുമതി നേരത്തെ നിഷേധിച്ചത്.

സിനിമയുടെ പ്രമേയം രാജ്യവിരുദ്ധമാണെന്ന് സെന്‍സര്‍ ബോര്‍ജ് അംഗമായ ബിജെപി നേതാവ് വി സന്ദീപ് കുമാര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സിനിമയ്ക്ക് ഇപ്പോള്‍ പ്രദര്‍ശനാനുമതി ലഭിച്ചത് മതേതര മനസുകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണ് എന്നാണ് തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത് സന്തോഷം പങ്കുവച്ച് കുറിച്ചത്.

“”രചയിതാവിന്റെ കുലവും ഗോത്രവും നോക്കി സിനിമയുടെ വിധി നിര്‍ണയിച്ചവര്‍ അറിയുക, മലയാള ചലച്ചിത്ര ആവിഷ്‌ക്കാരെ ശൈലിയെ ബഹുമാനിക്കുന്ന ചിലരെങ്കിലും രാജ്യത്തുണ്ടെന്ന്. ബാക്കി വര്‍ത്തമാനം “വര്‍ത്തമാനം” തന്നെ നിങ്ങളോട് പറയും. മതേതര മനസുകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി”” എന്നാണ് ആര്യാടന്‍ ഷൗക്കത്ത് കുറിച്ചിരിക്കുന്നത്.

വര്‍ത്തമാനത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെക്കുറിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് വി സന്ദീപ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ ആര്യാടന്‍ ഷൗക്കത്ത് ശക്തമായി തന്നെ രംഗത്തെത്തിയിരുന്നു. ഒരു സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോയെന്നും സാംസ്‌കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെ അംഗീകരിക്കാനാവില്ല എന്നാണ് ഷൗക്കത്ത് പറഞ്ഞത്.