'വിജയ് എന്ന സൂപ്പര്‍ താരത്തെ ആരാധിച്ചിരുന്ന ഞാന്‍ അന്നു തൊട്ട് വിജയ് എന്ന മനുഷ്യനെയും ആരാധിക്കാന്‍ തുടങ്ങി'; ദളപതിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ഉണ്ണിമുകുന്ദന്റെ അനുഭവക്കുറിപ്പ്

ലോകമെമ്പാടും ആരാധകരുള്ള തെന്നിന്ത്യന്‍ സിനിമയുടെ ദളപതി വിജയ്ക്ക് ഇന്ന് നാല്‍പതാം പിറന്നാളാണ്. നിരവധി താരങ്ങളും ആരാധകരുമാണ് അദ്ദേഹത്തിന് പിറന്നാല്‍ ആശംസ നേര്‍ന്ന് രംഗത്ത് വരുന്നത്. മലയാളത്തിന്റെ പ്രിയനടന്‍ ഉണ്ണിമുകുന്ദനും വിജയ്‌യിക്ക് പിറന്നാല്‍ ആശംസകളുമായി രംഗത്തെത്തി. അനുഭവത്തിലൂടെ താന്‍ മനസിലാക്കിയ വിജയ്‌യെ കുറിച്ച് ഒരു ചെറിയ അനുഭവ വിവരണത്തിലൂടെയാണ് ഉണ്ണിയുടെ പിറന്നാള്‍ ആശംസ.

“എന്റെ ആദ്യത്തെ സിനിമയായ സീഡന്റെ പ്രിവ്യൂ ഷോ ചെന്നൈയിലെ പ്രസാദ് ലാബില്‍ നടന്നിരുന്നു. അത് കണ്ട് എല്ലാവരോടും സംസാരിച്ചു വെളിയിലോട്ട് ഇറങ്ങുമ്പോള്‍ ആണ് മുടിയൊക്കെ പറ്റ വെട്ടി ഒരു സാധാരണ കണ്ണാടിയും വെച്ച് മതിലില്‍ ചാരി നില്‍ക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടത്. ഏകദേശം പത്ത് പതിനഞ്ച് മിനിറ്റോളം ഞാന്‍ അവിടെ നിന്ന് അദ്ദേഹത്തെ നോക്കി. ഒടുവില്‍ സംശയം തോന്നി അടുത്തേക്ക് ചെന്ന് അല്പം പേടിയോടെ തന്നെ ഞാന്‍ ചോദിച്ചു “വിജയ്” സാര്‍ അല്ലേ. ചിരിച്ചു കൊണ്ട് അദ്ദേഹം അതെ എന്ന് മറുപടി പറഞ്ഞു. ഒരു നിമിഷം ഞാന്‍ അങ്ങ് ഞെട്ടിത്തരിച്ചുപോയി. ഞാന്‍ അദ്ദേഹത്തിന്റെ എത്രത്തോളം വലിയ ഫാന്‍ ആണെന്ന്  പറഞ്ഞു മനസിലാക്കാന്‍ കാണിച്ച തത്രപാട് കണ്ട് അദ്ദേഹം തന്നെ ഒന്ന് ചിരിച്ചു.”

“അന്ന് ഒരു ഫോണ്‍ പോലും എന്റെ കൈയില്‍ ഇല്ലാതിരുന്നത് കൊണ്ട് ഒരു ഫോട്ടോ പോലും എടുക്കാന്‍ സാധിച്ചില്ല. താന്‍ ദിലീപേട്ടന്റെ ബോഡിഗാര്‍ഡ് എന്ന സിനിമയുടെ പ്രിവ്യൂ കാണാന്‍ വന്നതാണെന്നും അത് റീമേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നോട് പറഞ്ഞു. പരസ്പരം ആശംസകള്‍ നേര്‍ന്നു ഞങ്ങള്‍ ഇരുവരും പിരിഞ്ഞു. വിജയ് സാര്‍ പിന്നീട് കാവലന്‍ എന്ന പേരില്‍ ബോഡിഗാര്‍ഡ് ചെയ്ത സൂപ്പര്‍ ഹിറ്റ് ആക്കി എന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമായി. ജീവിതത്തില്‍ ഒരു സൂപ്പര്‍താരത്തിനെയും ഞാന്‍ ഇങ്ങനെ കണ്ടുമുട്ടിയിട്ടില്ല. അത്രയ്ക്കും ഒരു പച്ച മനുഷ്യന്‍ ആയാണ് അദ്ദേഹം അവിടെ നിന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും അദ്ദേഹം തമിഴ്‌നാട്ടിലെ കിരീടം വയ്ക്കാത്ത രാജാവായി നിലകൊള്ളുന്നു. വിജയ് എന്ന സൂപ്പര്‍ താരത്തെ ആരാധിച്ചിരുന്ന ഞാന്‍ അന്നുതൊട്ട് വിജയ് എന്ന മനുഷ്യനെയും ആരാധിക്കാന്‍ തുടങ്ങി.ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ അണ്ണാ. All the Best For Bigil Sir.” ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.