അമ്മയില്‍ ഐ.സി.സിക്ക് എന്ത് പ്രസക്തിയെന്ന് ശ്വേതാ മേനോന്‍, മോഹന്‍ലാലിന് അയച്ച സന്ദേശത്തിന് മറുപടി ലഭിച്ചില്ലെന്നും റിപ്പോര്‍ട്ട്

ബലാത്സംഗക്കേസിലെ പ്രതി വിജയ് ബാബുവിനെതിരെയുള്ള നടപടികള്‍ മയപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ശ്വേതാ മേനോന്‍ ‘അമ്മ’ ഐസിസിയില്‍ നിന്നും രാജിവെച്ചരിക്കുകയാണ്. അമ്മയില്‍ ഒരു പരാതി പരിഹാര സെല്ലിന് പ്രസക്തിയില്ലെന്നാണ് ശ്വേതാ മേനോന്‍ തന്റെ രാജി കത്തില്‍ പറയുന്നത്.’മെയ് ഒന്നിന് നടന്ന ഇ സി മീറ്റിങ്ങിനും അതിന് പിന്നാലെയുള്ള മീഡിയ റിലീസിനും പിന്നാലെ അമ്മയില്‍ ഒരു ഐസിസിക്ക് പ്രസക്തിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ദുരവസ്ഥ നിങ്ങളിലേക്ക് എത്തിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഐസിസി ചെയര്‍പേഴ്സണ്‍, ഐസിസി അംഗം എന്നീ സ്ഥാനങ്ങള്‍ രാജിവെക്കുന്നു’, എന്നാണ് ശ്വേതാ മേനോന്‍ രാജിക്കത്തിലൂടെ അറിയിക്കുന്നത്.

ഇന്നലെ ശ്വേതാ മേനോന്‍ ഈ വിഷയത്തില്‍ മോഹന്‍ലാലിന് ഒരു ശബ്ദ സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഇതില്‍ താരത്തില്‍ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. ഒപ്പം വിജയ് ബാബു വിഷയത്തിലെ ഇടവേള ബാബുവിന്റെ നിലപാടും ശ്വേതാ മേനോന്റെ രാജിയ്ക്ക് കാരണമായിട്ടുണ്ട്.

സംഘടനയുടെ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു ഇന്നലെ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പ്രസ്താവന തിരുത്തണം എന്നും ശ്വേതാ മേനോന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുക്കു പരമേശ്വരനും ശ്വേതയ്ക്കൊപ്പം രാജി സമര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടി മാല പാര്‍വതിയും വിഷയത്തില്‍ രാജി നല്‍കിയിരുന്നു. കമ്മിറ്റി അംഗമെന്നത് വലിയ ഉത്തരവാദിത്തമാണ്. എന്നാല്‍ തന്റെ മനസാക്ഷിക്ക് അനുസൃതമായി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട് എന്നും അതിനാലാണ് രാജി സമര്‍പ്പിക്കുന്നത് എന്നും മാല പാര്‍വതി രാജിയില്‍ പറഞ്ഞിരുന്നു.