കാല കോപ്പി അടിയോ ? രജനീകാന്തും കൂട്ടരും വിശദീകരിക്കണമെന്ന് കോടതി

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം കാലയുടെ കഥയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേയ്ക്ക്. കാലയുടെ യഥാര്‍ത്ഥ കഥ തന്റേതാണെന്ന ചെന്നൈ സ്വദേശിയായ നിര്‍മ്മാതാവ് രാജശേഖരന്റെ പരാതിയില്‍ രജനികാന്തും ടീം അംഗങ്ങളും ഫെബ്രുവരി 12ന് തങ്ങളുടെ ഭാഗം വ്യക്തമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

അതേസമയം രജനിയും ടീം അംഗങ്ങളും തനിയ്ക്ക് ഇതു സംബന്ധിച്ച ഔദ്ദ്യോഗിക സ്ഥിരീകരണം നല്‍കണമെന്നും രാജശേഖരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്ക മുന്‍പ് കാല തന്റെ കഥയാണെന്നും സിനിമ ടീം അത് തന്ത്രപൂര്‍വ്വം തട്ടിയെടുക്കുകയായിരുന്നുവെന്നും കാണിച്ച് സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിനു രാജശേഖരന്‍ പരാതി നല്‍കിയിരുന്നു, എന്നാല്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് പരാതി തള്ളി. പിന്നീടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. പരാതി പരിശോധിച്ച കോടതി സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് രജനികാന്ത്, രഞ്ജിത്ത്, ധനുഷ്, സൗത്ത് ഇന്ത്യന്‍ ആക്ടേഴ്‌സ് ഫിലിം ആക്ടേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് നോട്ടീസയച്ചിട്ടുണ്ട്.

കാല കരികാലന്‍ എന്ന അധോലോകനായകനെപ്പറ്റിയുള്ള കഥ താനാണ് ആദ്യമായി എഴുതിയതെന്നും എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ ധനുഷും സംവിധായകന്‍ പാ രഞ്ജിത്തും ചേര്‍ന്ന് തന്റെ കഥ മോഷ്ടിക്കുകയായിരുന്നുവെന്നും രാജശേഖര്‍ പരാതിയില്‍ പറയുന്നു. രാജശേഖറിന്റെ ആരോപണങ്ങളില്‍ സംവിധായകന്‍ പാ രഞ്ജിത്ത് മറുപടിയുമായി എത്തിയിട്ടുണ്ട്.

ഒരാള്‍ സിനിമ നിര്‍മ്മിക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അയാള്‍ തമിഴ് നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ അംഗമായിരിക്കണം.അതു പോലെ തന്നെ ചിത്രത്തിന്റെ പേര് സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സിലോ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലോ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. എന്നാല്‍ രാജശേഖരന്‍ ഇതിലൊന്നും അംഗമല്ല. അപ്പോള്‍ എങ്ങനെ അത്തരത്തിലൊരാള്‍ക്ക് അവിടെ പരാതി നല്‍കാന്‍ കഴിയും. മാത്രമല്ല ഈ സിനിമയുടെ പേര് രാജശേഖരന്റെ കഥയുടെ ടൈറ്റിലില്‍ നിന്നു വ്യത്യസ്തമാണ്. യാതൊരു തെളിവുകളുമില്ലാതെയാണ് ഇത്തരത്തിലുള്ള ഒരു ആരോപണം അദ്ദേഹം ഉന്നയിക്കുന്നത്. പാ രഞ്ജിത്ത് പറഞ്ഞു.