ആറ് ഭാഷകളില്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ'യുമായി രാജമൗലി; ടൈറ്റില്‍ ടീസര്‍

ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം വെള്ളിത്തിരയിലേക്ക് വരുന്നു. നിർമ്മിക്കുന്നത് എസ്. എസ് രാജമൗലി. ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്നാണ് പുതിയ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

ഗണേശ ചതുർഥി ദിനത്തിൽ അഭിമാനത്തോടെ അവതരിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ രാജമൗലി പങ്കുവെച്ചത്. രാജമൗലി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവ് നിതിൻ കാക്കറാണ്. മിട്രോൺ, നോട്ട്ബുക്ക്, ജവാനി ജനേമൻ, റാം സിങ് ചാർലി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് നിതിൻ കാക്കർ.

മറാത്തി, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് തുടങ്ങീ ആറ് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ആർ. ആർ. ആർ ആണ്  രാജമൗലിയുടെ അവസാനമിറങ്ങിയ ചിത്രം. ഇന്ത്യൻ സിനിമ പല ബയോപിക്കുകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്, എന്നാൽ ഇത് ഇന്ത്യൻ സിനിമയുടെ ബയോപിക്ക് ആയിരിക്കുമെന്നാണ് രാജമൗലി കുറിച്ചത്.

View this post on Instagram

A post shared by SS Rajamouli (@ssrajamouli)

1913-ൽ ദാദാസാഹിബ് ഫാൽക്കെയാണ് ഇന്ത്യയിൽ ആദ്യമായി ഒരു മുഴുനീള സിനിമ സംവിധാനം ചെയ്യുന്നത്. ‘രാജ ഹരിചന്ദ്ര’ എന്നായിരുന്നു സിനിമയുടെ പേര്. 27 ഷോട്ട് ഫിലിമുകളും, 90 മുഴുനീള സിനിമകളുമാണ് ദാദാസാഹിബ് ഫാൽക്കെ  തന്റെ സിനിമാ ജീവിതത്തിൽ ചെയ്തിട്ടുള്ളത്.സിനിമയുടെ കാസറ്റിംഗ് സംബന്ധിച്ച് ഇതുവരെ മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ്  രാജമൗലി സിനിമയുടെ പ്രഖ്യാപനം നടത്തിയത്.