'ക്വാഡന് മലയാള സിനിമയില്‍ അവസരം'; സന്തോഷവാര്‍ത്ത പങ്കുവെച്ച് ഗിന്നസ് പക്രു

“എന്നെ കൊന്നു തരാമോ?” ഭിന്നശേഷിക്കാരനായ ഒന്‍പതു വയസുകാരന്‍ ക്വാഡന്‍ ബെയില്‍സിന്റെ വാക്കുകള്‍ ലോകത്തിന് നൊമ്പരമായി മാറിയിരുന്നു. കൂരമ്പു പോലെയാണ് അത് ജനഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയത്. ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുന്നെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയോട് പരിഭവം പറയുന്ന ക്വാഡന്റെ വീഡിയോ വൈറലായിരുന്നു. ക്വാഡന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നത്. മലയാളത്തില്‍ നിന്ന് നടന്‍ ഗിന്നസ് പക്രുവും ആശ്വാസവാക്കുകളുമായി രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ക്വാഡന്‍ മലയാള സിനിമയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നു എന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു.

ഫെയ്‌സ്ബുക്കിലൂടെയാണ് പക്രു ഇക്കാര്യം വെളിപ്പെടുത്തിയത്. “ക്വാഡന് മലയാള സിനിമയില്‍ അവസരം. കൊറോണ രോഗഭീതി ഒഴിഞ്ഞാലുടന്‍ നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാണുന്നു. സ്വാഗതം. ടീം” ജാനകി “സിനിമ & Team we are with you.” പക്രു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നേരത്തെ പക്രവിന്റെ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട് എന്നറിയിച്ച് ക്വാഡനും അമ്മ യാരാക്കെയും രംഗത്ത് വന്നിരുന്നു. അവന് ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്ന ആഗ്രഹം അമ്മ യാരാക്ക പങ്കുവെച്ചു. “ഒരു നടനാകണമെന്നാണ് ക്വാഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചത്.” യാരാക്ക പറഞ്ഞു.