ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ സന്തത സഹചാരികളിലൊരാളായി ആദ്യ മാസ് ആക്ഷന്‍ സീക്വന്‍സില്‍ മോഹന്‍ലാലിനൊപ്പം നിന്ന താരം. ആ താടിക്കാരന്റെ പേരാണ് മുരുകന്‍ മാര്‍ട്ടിന്‍. മോഹന്‍ലാലിനൊപ്പം ബിഗ്‌സ്‌ക്രീനില്‍ എത്തിയ മുരുകന്റെ ജീവിതവും സിനിമ പോലെ തന്നെ സിനിമാറ്റിക് ആണ്. ജീവിക്കാന്‍ വേണ്ടി ആക്രിക്കച്ചവടം പോലെ പല മാര്‍ഗങ്ങളും മുരുകന് സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് മുന്നേറാന്‍ ആ ചെറുപ്പക്കാരന്‍ കാട്ടിയ ആര്‍ജ്ജവമാണ് സിനിമ എന്ന വിദൂര സ്വപ്നത്തെ കൈയകലത്തെത്തിച്ചു നല്‍കിയത്.
ലൂസിഫര്‍ മുരുകന്റെ ആദ്യസിനിമല്ല. അനുരാഗ കരിക്കിന്‍ വെള്ളം, അങ്കമാലി ഡയറീസ്, പോക്കിരി സൈമണ്‍, കലി, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തുടങ്ങി പല ചിത്രങ്ങളിലും ഇദ്ദേഹം വേഷമിട്ടിരുന്നു. സിനിമയിലേക്കുള്ള സ്വപ്നയാത്ര പക്ഷേ അത്ര എളുപ്പമായിരുന്നില്ല.
. “ഇരിക്ക് എംഡി അകത്തുണ്ട്” എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയാണ് തുടക്കം. സഹയാത്രികയ്ക്ക് സനേഹപൂര്‍വ്വം, ഉത്തമന്‍ തുടങ്ങി നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു മുരുകന്‍ മാര്‍ട്ടിന്‍ . തമ്പി കണ്ണന്താനം സംവിധാനം ചെയ്ത “ഫ്രീഡം” എന്ന ചിത്രത്തിലാണ് മുരുകന് ആദ്യമായി ഒരു കഥാപാത്രം ലഭിക്കുന്നത്. സിനിമയുടെ ട്വിസ്റ്റ് നിര്‍ണയിക്കുന്ന ഒരു കള്ളന്റെ വേഷമായിരുന്നു അത്. ഒരിക്കല്‍ ഫ്രീഡം സിനിമയുടെ സെറ്റില്‍ വെച്ച് കോസ്റ്റൂമര്‍ മഹിയെ പരിചയപ്പെടാനിടയായി. ടെയ്‌ലറിംഗ് അറിയാമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സഹായിയായി മുരുകനെയും കൂടെക്കൂട്ടി. മഹിയോടൊപ്പം പത്തോളം ചിത്രങ്ങളില്‍ അസിസ്റ്റന്റ് കോസ്റ്റൂമറായി മുരുകന്‍ പ്രവര്‍ത്തിച്ചു. അലിഭായ്, ചൈനാ ടൗണ്‍, മാടമ്പി തുടങ്ങിയ സിനിമകളിലൊക്കെ മുരുകന്‍ മാര്‍ട്ടിന്‍ തയ്ച്ച വസ്ത്രങ്ങളാണ് മോഹന്‍ലാല്‍ ധരിച്ചത്.
Read more
പിന്നീടിങ്ങോട്ട് ചെറുതെങ്കിലും പല ചിത്രങ്ങളിലായി പല വേഷങ്ങളിലും മുഖം കാണിച്ചു. ആ യാത്രയാണ് ഇപ്പോള്‍ ലൂസിഫറില്‍ എത്തിനില്‍ക്കുന്നത്.







