'മഞ്ഞുമ്മല്‍ ബോയ്‌സി'നെ തമിഴ്‌നാട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചോ? 18 കൊല്ലത്തിന് ശേഷം അന്വേഷണം!

തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റ് അടിച്ച ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഒ.ടി.ടിയിലും ഹിറ്റ് ആയി സ്ട്രീമിംഗ് തുടരുകയാണ്. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും കൊടെക്കനാലിലേക്ക് ടൂര്‍ പോയ സംഘത്തിലെ ഒരാള്‍ ഗുണ കേവ്‌സില്‍ വീണു പോകുന്നതും അയാളെ രക്ഷിക്കുന്നതുമാണ് സിനിമയുടെ പ്രമേയം.

സിനിമ 242.3 കോടി രൂപ കളക്ഷന്‍ നേടി ചിത്രം ഹിറ്റ് അടിച്ചതോടെ ശരിക്കും ‘മഞ്ഞുമ്മല്‍ ബോയ്‌സിനെ’ തമിഴ്നാട് പൊലീസ് മര്‍ദിച്ചോ എന്നതില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തില്‍ തമിഴ്‌നാട് പൊലീസ് സ്റ്റേഷനില്‍ സഹായം തേടിയെത്തിയ യുവാക്കളെ പൊലീസ് ചീത്ത പറയുന്നതായും മര്‍ദ്ദിക്കുന്നതായും കാണിക്കുന്നുണ്ട്.

ഇതോടെയാണ് യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിച്ചോ എന്നറിയാന്‍ വേണ്ടി അന്വേഷണം നടത്താന്‍ സംസ്ഥാന ആഭ്യന്തരസെക്രട്ടറി പി അമുദ തമിഴ്‌നാട് ഡിജിപിക്ക് നിര്‍ദേശം നല്‍കി. 2006ല്‍ ആണ് മഞ്ഞുമ്മലില്‍ നിന്നും ഒരുപറ്റം യുവാക്കള്‍ തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് യാത്ര തിരിച്ചത്.

പിന്നീട് സംഘത്തില്‍ ഉണ്ടായിരുന്ന സുഭാഷ് ഗുണാ കേവ്‌സിലെ കുഴിയില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെ 120 അടിയോളം ആഴമുള്ള ഗുഹയില്‍, സംഘത്തില്‍ ഉണ്ടായിരുന്ന സിജു തന്നെ കുഴിയില്‍ ഇറങ്ങി സുഭാഷിനെ രക്ഷിക്കുകയായിരുന്നു.

സുഭാഷ് കുഴിയില്‍ വീണതിന് പിന്നാലെ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ സഹായം അഭ്യര്‍ത്ഥിച്ച് ചെന്നൈങ്കിലും യുവാക്കള്‍ മനപ്പൂര്‍വം ഒരാളെ കൊലപ്പെടുത്തി കുഴിയില്‍ ഇട്ടതാണെന്ന തരത്തിലായിരുന്നു പൊലീസ് പെറുമാറിയതെന്ന് പിന്നീട് യുവാക്കള്‍ തുറന്നുപറഞ്ഞിരുന്നു. മാത്രമല്ല പൊലീസ് കൈക്കൂലി വാങ്ങിയതായും യുവാക്കള്‍ പറഞ്ഞിരുന്നു.

Read more