കൊല്ലം സുധിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു; വീടൊരുക്കാന്‍ സ്ഥലം ഇഷ്ടദാനമായി നല്‍കി ബിഷപ്പ്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വയ്ക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി ബിഷപ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. ചങ്ങനാശേരിയില്‍ ഏഴ് സെന്റ് സ്ഥലമാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ് സുധിക്കും കുടുംബത്തിനുമായി നല്‍കിയത്.

സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിക്ക് വീടൊരുങ്ങുന്നത്. കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിക്കായി സൗജന്യമായി വീട് പണിത് കൊടുക്കുന്നത്.

സുധിച്ചേട്ടന്റെ സ്വപ്നമാണ് സഫലമാകുന്നതെന്നും ഇതൊന്നും കാണാന്‍ അദ്ദേഹം ഇല്ല എന്നതാണ് വിഷമകരമായ കാര്യമെന്നും സുധിയുടെ ഭാര്യ രേണു പറഞ്ഞു. സുധിച്ചേട്ടന്റെ സാന്നിധ്യം ഇവിടെയുണ്ടെന്നും മരിക്കുന്നതിന് തൊട്ടുമുമ്പും അദ്ദേഹം വീടുവയ്ക്കുന്ന കാര്യമാണ് പറഞ്ഞിരുന്നതെന്നും രേണു പറഞ്ഞു.

അതേസമയം, ജൂണ്‍ 5ന് ആയിരുന്നു കൊല്ലം സുധിയുടെ അകാല വിയോഗത്തിന് കാരണമായ അപകടം നടന്നത്. പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം.വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read more

ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലിക്കും മഹേഷിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇരുതാരങ്ങളും അടുത്തിടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.