'2018' ന് ശേഷം എം വി കൈരളിയുടെ കഥ പറയാൻ ജൂഡ് ആന്റണി ജോസഫ്; നായകനായി നിവിൻ പോളി

ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ വളർച്ച രേഖപ്പെടുത്തിയ സിനിമയായിരുന്നു ജൂഡ് ആന്റണി ജോസഫിന് 2018 എന്ന ചിത്രം. മലയാളികൾ കണ്ട മഹാദുരന്തത്തെ വെള്ളിത്തിരയിലാക്കിയപ്പോൾ ജൂഡ് ആന്റണിയുടെ കരിയർ ബെസ്റ്റ് ചിത്രമായും 2018 മാറുകയുണ്ടായി. കൂടാതെ ചിത്രം ഈ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി കൂടിയാണ്.

ഇപ്പോഴിതാ പുതിയ ചിത്രവുമായി വരികയാണ് ജൂഡ് ആന്റണി ജോസഫ്. ഇത്തവണ അഡ്വഞ്ചർ- ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ വരുന്ന സിനിമയാണ് ജൂഡിന്റെത്. അതും ഒരു ചരിത്രത്തെ ആസ്പദമാക്കിയത്. 1970 കളിൽ കേരളത്തിൽ നിന്നും പുറപ്പെട്ട് കാണാതായ എം വി കൈരളി എന്ന ചരക്കുകപ്പലിന്റെ കഥയാണ് സിനിമയുടെ പ്രമേയം. ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായ ജോസി ജോസഫ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുത്തുന്നത്.

1979 ജൂണ്‍ 30-നാണ്   എം. വി കൈരളി ഇന്ത്യയിലെ മർമ്മഗോവ തുറമുഖത്ത് നിന്നും ജർമ്മനിയിലെ റോസ്റ്റോക്കിലേക്ക് യാത്ര തിരിക്കുന്നത്. 20000 ടൺ ഇരുമ്പയിരായിരുന്നു കപ്പലിലുണ്ടായിരുന്നത്. എന്നാൽ യാത്രയിക്കിടെ ദുരൂഹ സാഹചര്യത്തിൽ കപ്പൽ കാണാതായി. കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ക്യാപ്റ്റനും എറണാകുളം സ്വദേശി അബി മത്തായി ചീഫ് എന്‍ജിനീയറും മലപ്പുറം സ്വദേശി ബേബി സെബാസ്റ്റിയന്‍ റേഡിയോ ഓഫീസറുമായ കപ്പലില്‍ 23 മലയാളികളുള്‍പ്പെടെ 51 പേരുണ്ടായിരുന്നു. കേരള ഷിപ്പിംഗ് കോർപ്പറേഷന്റെ പേരിലാണ് കപ്പൽ ഉള്ളത്.

കപ്പൽ മുങ്ങിയെന്നാണ് എല്ലാവരും പറയുന്നത്. 6.40 കോടി രൂപയാണ് കപ്പല്‍ കാണാതായ വകയില്‍ കോര്‍പ്പറേഷന് ഇന്‍ഷൂറന്‍സ് കമ്പനികളില്‍നിന്ന് ലഭിച്ചത്. 37,730 രൂപ വീതം ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് വിതരണം ചെയ്തു. എം.വി. കൈരളി അറബിക്കടലില്‍ അപ്രത്യക്ഷമായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിച്ചില്ല.

എം വി കൈരളിയെ കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ ചരിത്രം സിനിമയാവുമ്പോൾ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ നോക്കി കാണുന്നത്. ചിത്രത്തിൽ നിവിൻ പോളിയായിരിക്കും പ്രധാന കഥാപാത്രമായി എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. തമിഴിലെ വലിയ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും ചിത്രം നിർമ്മിക്കുന്നത് എന്നും പറയുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.