'കഴിഞ്ഞ ദിവസവും ഞാന്‍ പറഞ്ഞതല്ലേ സൂക്ഷിക്കണമെന്ന്, ഇവിടെ ശാസ്ത്രീയമായ സംവിധാനങ്ങളുണ്ടല്ലോ'; വാവ സുരേഷിനായി പ്രാര്‍ത്ഥനയോടെ സിനിമാ ലോകം

മൂര്‍ഖന്റെ കടിയേറ്റ് വെന്റിലേറ്ററില്‍ കഴിയുന്ന വാവ സുരേഷിന്റെ തിരിച്ചു വരവിനായി പ്രാര്‍ത്ഥനയോടെ സിനിമാ ലോകവും. ജയറാം, സുബി സുരേഷ്, ലക്ഷ്മി പ്രിയ, നാദിര്‍ഷ, സന്തോഷ് പണ്ഡിറ്റ്, സീമ ജി നായര്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങി നിരവധി പേരാണ് വാവ സുരേഷിനെ കുറിച്ചുള്ള പോസ്റ്റുമായി എത്തിയത്.

ദൈവം കൂടെയുണ്ട്, ഞങ്ങളുടെയൊക്കെ പ്രാര്‍ഥന കൂടെയുണ്ട് എന്നായിരുന്നു ജയറാം എഴുതിയത്. ‘പ്രാര്‍ഥനയോടെ, വേഗം തിരിച്ചു വരണം ജീവിതത്തിലേക്ക്. കഴിഞ്ഞ ദിവസവും ഞാന്‍ പറഞ്ഞതല്ലേ സൂക്ഷിക്കണമെന്ന്, അപ്പോള്‍ പറഞ്ഞു എല്ലാവര്‍ഷവും ഇങ്ങനെ പ്രശ്നം ഉണ്ടാവുമെന്ന്, പക്ഷേ, പ്രാര്‍ഥനയോടെ..’ എന്നാണ് സീമ ജി. നായര്‍ കുറിച്ചിരിക്കുന്നത്.

വാവ സുരേഷിന്റെ നില ഗുരുതരമാണെന്ന് കേള്‍ക്കുന്നു, ഈ നല്ല മനുഷ്യന്റെ മടങ്ങി വരവിനായി പ്രാര്‍ത്ഥിക്കാം എന്നാണ് സുബി സുരേഷ് പറയുന്നത്. ഒന്നും സംഭവിക്കില്ല, ഒരുപാടുപേരുടെ പ്രാര്‍ത്ഥനയുണ്ട് സഹോദരാ, പടച്ചവനെ എന്റെ പ്രിയ സഹോദരനെ കാക്കണേയെന്നായിരുന്നു നാദിര്‍ഷ കുറിച്ചത്.

‘പാമ്പിനെ പിടികൂടുന്നതിന് ഇടയില്‍ കടിയേറ്റു ചികിത്സയില്‍ കഴിയുന്ന സുരേഷേട്ടന്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. നമ്മളില്‍ ആര്‍ക്കും ഇല്ലാത്ത കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. സമൂഹത്തിനു ഇദ്ദേഹത്തെ ആവശ്യമുണ്ട്. ശാസ്ത്രീയമായി, സുരക്ഷിതമായി പരുക്ക് പറ്റാത്ത രീതിയില്‍ പാമ്പിനെ പിടിക്കാന്‍ ഉള്ള മാര്‍ഗങ്ങളും ഉപകരണങ്ങളും സംവിധാനങ്ങളും ഇന്ന് നിലവില്‍ ഉണ്ട്. ഭാവിയില്‍ എങ്കിലും പാമ്പിനെ പിടിക്കുവാന്‍ പോകുമ്പോള്‍ കൂടുതല്‍ സ്വയം സുരക്ഷാ കൂടി നോക്കി ചെയ്യണം എന്ന് അപേക്ഷിക്കുന്നു. പ്രാര്‍ഥനകളോടെ’ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

അതേസമയം, വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലായി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്നലെ കോട്ടയം കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെയാണു സുരേഷിന് കടിയേറ്റത്. പിടിച്ച പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെയാണു കടിയേറ്റത്. കടിയേറ്റതിനെതുടര്‍ന്ന് പിടിവിട്ടുപോയ പാമ്പിനെ വീണ്ടും പിടിച്ചു മറ്റൊരു പാത്രത്തിലാക്കിയതിനു ശേഷമാണ് വാവ സുരേഷ് ആശുപത്രിയിലേക്കു പോയത്.