ഒടുവിൽ തീരുമാനമായി, പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

മൾട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പിവിആർ ഐനോക്‌സിൻ്റെ തിയേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനം. ഓൺലൈൻ യോഗത്തിലാണ് തർക്കം പരിഹരിച്ചത്. അനിശ്ചിതത്വങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് തീരുമാനം.

സിനിമയുടെ പ്രൊജക്‌ഷൻ ചെയ്യുന്ന കണ്ടൻ്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം മൂലമായിരുന്നു പ്രദർശനം നിർത്തിവച്ചത്. പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അംഗീകരിക്കാൻ പിവിആർ തയ്യാറാവാതിരുന്നതാണ് തർക്കത്തിന് കാരണം.

രണ്ടുദിവസത്തിനു മുമ്പാണ് വിഷു റിലീസായെത്തുന്നതും നിലവിൽ ഓടിക്കൊണ്ടിരിക്കുന്നതുമായ മലയാള ചിത്രങ്ങളുടെ ബുക്കിങ്ങും പ്രദർശനവും പിവിആർ നിർത്തിയത്. ഇതോടെ പ്രദർശിപ്പിച്ചുകൊണ്ടിരുന്നതും വിഷു റിലീസിന് ഒരുങ്ങിയിരുന്നതുമായ സിനിമകൾക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്ന് സംവിധായകർ ചൂണ്ടിക്കാട്ടിയിരുന്നു. പിവിആർ തിയേറ്ററുകളുള്ള മാളുകളിൽ ഉൾപ്പെടെ പ്രത്യക്ഷ സമരം നടത്താനായിരുന്നു സിനിമാ സംഘടനകളുടെ നീക്കം. ഇതിനിടെയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎയൂസഫലിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയ്ക്കൊടുവിൽ പിവിആറിൽ മലയാള സിനിമകൾ വീണ്ടും പ്രദർശിപ്പിച്ചുതുടങ്ങാനുള്ള തീരുമാനമുണ്ടായത്. കൊച്ചി നഗരത്തിൽ 22 സ്ക്രീനുകളും സംസ്ഥാനമൊട്ടാകെ 44 സ്ക്രീനുകളും പിവിആറിനുണ്ട്.