'നിഷ്‌കളങ്കമായ പെരുമാറ്റം കൊണ്ട് പ്രിയപ്പെട്ട വ്യക്തിത്വമായി, അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തും ഉണ്ടാകും'

മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു. അനന്യമായ അഭിനയശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളാണ് നെടുമുടി വേണു. പ്രിയ നടന്റെ വിയോഗത്തില്‍ അനുശോചനങ്ങള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയും.

പിണറായി വിജയന്റെ കുറിപ്പ്:

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹം. നടനായിരിക്കെ തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താല്‍പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു.

അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് അവസരമുണ്ടായി. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണ്.

കെ.കെ ശൈലജയുടെ കുറിപ്പ്:

അരങ്ങിലും അഭ്രപാളിയിലും ഒരു പോലെ മികവാര്‍ന്ന കഥാപാത്രങ്ങളെ അടയാളപ്പെടുത്തി മലയാളികളുടെ അഭിനയ ഭാഷയ്ക്ക് പുതിയ അര്‍ഥങ്ങള്‍ നല്‍കിയ കലാകാരന്‍ പ്രിയപ്പെട്ട നെടുമുടി വേണുവിന്റെ വിയോഗം മലയാള നാടക, സിനിമാലോകത്തിന് തീരാനഷ്ടമാണ്. നിഷ്‌കളങ്കമായ പെരുമാറ്റം കൊണ്ട് അഭിനയ ജീവിതത്തിന് പുറത്തും നെടുമുടി വേണു മലയാളികള്‍ക്ക് പ്രിയപ്പെട്ട വ്യക്തിത്വമായി. നാടകത്തിലൂടെ അഭിനയലോകത്തേക്കെത്തിയ നെടുമുടി വേണു നാടക- സിനിമാലോകത്തിന് നല്‍കിയ സംഭാവനകള്‍ ഏറെ വലുതാണ്.

1990-മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ്, 2003-ല്‍ ദേശീയഅവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം, 1987-ലും 2003-ലും മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരത്തിനും അര്‍ഹനായി. മാര്‍ഗത്തിലെ അഭിനയത്തിന് ക്യൂബയിലെ ഹവാനയില്‍ നടന്ന അന്തര്‍ ദേശീയ ചലച്ചിത്ര മേളയില്‍ ലഭിച്ച പുരസ്‌കാരം എന്നിവ സിനിമാ ജീവിതത്തില്‍ അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങളാണ്. പ്രിയപ്പെട്ട നടന്റെ വിയോഗത്തില്‍ സിനിമാ ലോകത്തെയും പ്രിയപ്പെട്ടവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നു