കമൽഹാസന്റെ സനാതന ധർമ്മ പ്രസ്താവന; നടന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി

കമൽഹാസന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആഹ്വാനം ചെയ്ത് തമിഴ്നാട് ബിജെപി. കഴിഞ്ഞ ദിവസം അ​ഗരം ഫൗണ്ടേഷന്റെ വാർഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ സനാതന ധർമ്മത്തെക്കുറിച്ച് നടൻ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമലിന്റെ സിനിമകൾ കാണരുതെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയത്. സനാതന ധർമ്മത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത് കമൽഹാസൻ ആണെന്നും നടന്റെ സിനിമകൾ ഇനി കാണരുതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി പറഞ്ഞു.

‘രാഷ്ട്രത്തെ മാറ്റാൻ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂവെന്നും ഏകാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ഒരേയൊരു ആയുധം അതാണെന്നുമായിരുന്നു, കമൽ ഹാസൻ പറഞ്ഞത്. കൂടാതെ മെഡിക്കൽ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷ പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു തടസ്സമാണെന്നും’ അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയാണ് തമിഴ്നാട് ബിജെപിയെ ചൊടിപ്പിച്ചത്.

Read more

സനാതന ധർമ്മത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നത് കമൽ ഹാസൻ ആണെന്നും കമലിന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് താൻ അഭ്യർത്ഥിക്കുന്നുവെന്നും അങ്ങനെ ചെയ്താൽ ഇത്തരം പ്രസ്താവനകൾ അവർ പൊതുവേദിയിൽ പറയില്ലെന്നും തമിഴ്നാട് ബിജെപി സെക്രട്ടറി പറഞ്ഞു. കമൽഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി പേരാണ് അത് എതിർത്തും അനുകൂലിച്ചും രംഗത്തെത്തിയത്. സനാതനത്തെക്കുറിച്ച് കമൽഹാസൻ ഒരു പൊതുവേദിയിൽ പരാമർശിച്ചത് അനാവശ്യമായിരുന്നുവെന്നാണ് നടി ഖുശ്‌ബു പറഞ്ഞത്. അതേസമയം കമൽഹാസനെ പിന്തുണച്ചുകൊണ്ടാണ് ഡിഎംകെ വക്താവ് എ. ശരവണനും രം​ഗത്തെത്തിയത്.