ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനം; വര്‍ഗീയ പരാമര്‍ശ വിവാദത്തില്‍ പാ രഞ്ജിത്തിന് പിന്തുണയുമായി സിനിമാ-നാടക പ്രവര്‍ത്തകര്‍, കേസ് ഒഴിവാക്കണമെന്നും ആവശ്യം

ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ പാ രഞജിത്തിനെതിരെയുണ്ടായ നടപടിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിനിമാ- നാടക പ്രവര്‍ത്തകര്‍. മൂന്നൂറിലധികം പേര്‍ ഒപ്പിട്ട സ്റ്റേറ്റ്‌മെന്റില്‍ രഞ്ജിത്തിനെതിരെ നീങ്ങുന്നതിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ഭരണകൂടം നടത്തുന്നതെന്നും രഞ്ജിത്തിന്റെ ജാതി തന്നെയാണ് ഇവരുടെ പ്രശ്‌നമെന്നും ആരോപിക്കുന്നു.

രഞ്ജിത്തിനെതിരെയുള്ള കേസിന് ആധാരമായ പരാമര്‍ശങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ആരും ഉയര്‍ത്തിക്കൊണ്ട് വന്നതല്ലെന്നും അദ്ദേഹത്തിന് മുമ്പ് പലരും ഉന്നയിച്ചിട്ടുള്ളതാണെന്നും ഇവര്‍ സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കുന്നു

ഹിന്ദുമക്കള്‍ കക്ഷി നേതാവ് കാ ബാല നല്‍കിയ പരാതിയിലാണ് തിരുപ്പനന്താല്‍ പോലീസ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. മനഃപൂര്‍വ്വം കലാപമുണ്ടാക്കാനുള്ള ശ്രമം(153) രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക( 153(എ)(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.രാജരാജ ചോളന്റെ കാലത്ത് ദളിതരുടെ ഭൂമിയുടെ മേലുള്ള അധികാരം ഇല്ലാതായതെന്നും ദളിതന്റെ ഭൂമി പിടിച്ചെടുത്ത് ഈ വിഭാഗങ്ങളെ അടിച്ചമര്‍ത്തിയെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. ജൂണ്‍ അഞ്ചിന് കുംഭകോണത്തിന് സമീപം തിരുപ്പനന്താലില്‍ ദളിത് സംഘടനയായ നീല പുഗല്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫറൂഖിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് രഞ്ജിത്ത് ഇങ്ങിനെ പ്രസംഗിച്ചത്.

ഇപ്പോഴുള്ള പല ക്ഷേത്രംവക ഭൂമികളും ദളിതരുടെതായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. രാജരാജ ചോളന്റെ കാലത്താണ് പെണ്‍കുട്ടികളെ ക്ഷേത്രങ്ങളില്‍ അടിമകളാക്കി മാറ്റുന്ന ദേവദാസി സമ്പ്രദായം ഉണ്ടാകുന്നതെന്നും രഞ്ജിത്ത് വിമര്‍ശിച്ചിരുന്നു. അതേസമയം, പെരിയോറിന്റെയും അംബേദ്കറിന്റെയും പാത പിന്‍പറ്റുന്ന ഒരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ് താനെന്നും ചരിത്രസത്യങ്ങളാണ് താന്‍ വിളിച്ചു പറഞ്ഞതെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി രഞ്ജിത് പറഞ്ഞിരുന്നു.