മലയാള സിനിമയുടെ മുത്തച്ഛന്‍ ഇനിയില്ല; ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (97) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അവശതകളെ തുടര്‍ന്ന്, പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന താരത്തിന് കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ടെസ്റ്റ് നെഗറ്റീവായത്.

1996ല്‍ ദേശാടനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിരവധി സിനിമകളില്‍ മുത്തച്ഛനായി വേഷമിട്ടിട്ടുണ്ട്. ഒരാള്‍ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയത് കല്യാണരാമന്‍ എന്ന ചിത്രത്തിലൂടെയാണ്.

ന്യുമോണിയ ബാധിച്ച് മൂന്നാഴ്ച മുമ്പ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. അന്ന് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ താരത്തിന് രണ്ടു ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസം ഐസിയുവില്‍ കഴിയേണ്ടി വന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം തിരിച്ചു വന്നു എന്നാണ് മകന്‍ ഭവദാസന്‍ നമ്പൂതിരി പറഞ്ഞത്.