സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ നടന്‍, മലയാളത്തിലെ ഗംഭീര വില്ലന്‍; രതീഷിന്റെ ഓര്‍മ്മകള്‍ക്ക് രണ്ട് പതിറ്റാണ്ട്

മലയാളത്തിലെ ഗംഭീര വില്ലന്‍ കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ നിന്ന് മോഹന്‍ തോമസിനെ ഒഴിവാക്കാന്‍ ഒരിക്കലും കഴിയില്ല. അത്രത്തോളം ഇംപാക്ട് പ്രേക്ഷകരില്‍ ഉണ്ടാക്കിയ കഥാപാത്രമായിരുന്നു അത്. മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും ഒരുപോലെ തിളങ്ങിയ നടന്‍ രതീഷ് ഓര്‍മ്മയായിട്ട് രണ്ട് പതിറ്റാണ്ട് ആയിരിക്കുകയാണ്.

1980ല്‍ ജയനെ നായകനാക്കി കാശ്മീരിന്റെ പശ്ചാത്തലത്തില്‍ ഒരു ബിഗ് ബജറ്റ് സിനിമ ഐ.വി ശശിയും ടി ദാമോദരനും ചേര്‍ന്ന് ആലോചിക്കുന്നു. എന്നാല്‍ ‘കോളിളക്ക’ത്തിന്റെ ചിത്രീകരണത്തിനിടെ ജയന്‍ എന്ന അതുല്യ കലാകാരന്‍ മരണപ്പെട്ടു. ജയന്റെ അകാല വേര്‍പാടോടെ ഐ.വി ശശി കണ്ടെത്തിയ നായകനാണ് രതീഷ്.

1977ല്‍ പുറത്തിറങ്ങിയ ‘വേഴാമ്പല്‍’ എന്ന സിനിമയിലൂടെയാണ് രതീഷ് അഭിനയ രംഗത്തേക്ക് വരുന്നത്. ‘ഉള്‍ക്കടല്‍’ എന്ന കെജി ജോര്‍ജിന്റെ സിനിമയിലൂടെയാണ് നടന്‍ എന്ന രീതിയില്‍ രതീഷ് ശ്രദ്ധ നേടുന്നത്. 1981ലെ ‘തുഷാരം’ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലെ സൂപ്പര്‍ സ്റ്റാറായി മാറുന്നത്. ഈ സിനിമയ്ക്ക് ശേഷമാണ് ‘ജയന് ശേഷം രതീഷ്’ എന്ന് പ്രേക്ഷകര്‍ പറയാന്‍ ആരംഭിച്ചത്. 1981 മുതല്‍ 1988 വരെയുള്ള കാലഘട്ടം രതീഷിന്റെ അഭിനയ ജീവിതത്തിലെ സുവര്‍ണ്ണ വര്‍ഷങ്ങളായിരുന്നു. ‘ഒരു മുഖം പല മുഖം’, ‘മുഹൂര്‍ത്തം 11.30’, ‘ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍’ എന്നീ സിനിമകള്‍ താരത്തിന്റെ ഹിറ്റുകളാണ്. ഈ നാട്, രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍ തുടങ്ങി നിരവധി സിനിമകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്ത രതീഷ്, സിനിമയില്‍ നിന്ന് ഇടവേള എടുത്തിരുന്നു.

1990ല്‍ ആണ് സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തില്‍ നിന്ന് വില്ലന്‍ റോളുകളിലേക്ക് രതീഷ് സജീവമാവുന്നത്. വില്ലന്‍ നായകനാകുന്നതാണ് സിനിമയില്‍ സാധാരണ പതിവെങ്കില്‍ രതീഷ് നായക വേഷത്തില്‍ നിന്നും വില്ലന്‍ വേഷത്തിലേക്ക് മാറുന്ന കാഴ്ചയാണ് കണ്ടത്. അവിടെയും രതീഷ് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുക തന്നെ ചെയ്തു. ‘അയ്യര്‍ ദി ഗ്രെയ്റ്റ്’, ‘കമ്മീഷ്ണര്‍’, ‘കാശ്മീരം’, ‘നിര്‍ണ്ണയം’ തുടങ്ങിയ സിനിമകളിലെ രതീഷിന്റെ വില്ലന്‍ റോളുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടത് ‘കമ്മീഷ്ണറിലെ’ മോഹന്‍ തോമസ് എന്ന കഥാപാത്രമാണ്.

മലയാളം, തമിഴ് എന്നീ ഭാഷകളിലായി 158 സിനിമകളിലാണ് രതീഷ് അഭിനയിച്ചത്. ‘ഐയ്യര്‍ ദി ഗ്രെയ്റ്റ്’, ‘ചക്കിക്കൊത്ത ചങ്കരന്‍’, ‘ബ്ലാക്ക് മെയ്ല്‍’, ‘റിവെഞ്ച്’, ‘എന്റെ ശബ്ദം’ എന്നീ സിനിമകള്‍ രതീഷ് നിര്‍മ്മിക്കുകയും ചെയ്തിരുന്നു. 2001ല്‍ സീരിയലുകളിലും രതീഷ് അഭിനയിച്ചിരുന്നു. ഇതിനിടയില്‍ തമിഴ്‌നാട്ടിലെ കമ്പത്ത് നടത്തിയ കൃഷി നശിച്ചതോടെ വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് രതീഷ് കുപ്പുകുത്തിയിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ വീണ്ടും സജീവമായെങ്കിലും ജീവിതം പിടിച്ചു നിര്‍ത്താമെന്ന് കരുതിയ താരത്തെ വിധി മുന്നോട്ട് പോകാന്‍ അനുവദിച്ചില്ല. തന്റെ 48-ാം വയസിലാണ് രതീഷ് ഹൃദയാഘാദത്തെ തുടര്‍ന്ന് അന്തരിച്ചത്.