അമ്മ ഇന്നും അംഗനവാടിയില്‍ പോകാനുള്ള ഒരുക്കത്തിലാണ്, സര്‍ക്കാരില്‍ നിന്നും വേണ്ടത്ര പരിഗണനയോ, ആനുകൂല്യങ്ങളോ ലഭിക്കാറില്ല: വിജിലേഷ്

നടന്‍ വിജിലേഷ് കാരയാട് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 37 വര്‍ഷമായി അംഗനവാടി ജീവനക്കാരിയായി പ്രവര്‍ത്തിക്കുന്ന അമ്മയെ കുറിച്ചാണ് വിജിലേഷ് കുറിച്ചിരിക്കുന്നത്. ഇന്നും അമ്മ അംഗനവാടിയില്‍ പോകാനുള്ള ഒരുക്കത്തിലാണ്. അന്‍പത് രൂപക്ക് ഏറ്റെടുക്കാന്‍ പലരും മടിച്ച ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത് എന്ന് വിജിലേഷ് പറയുന്നു.

പിജിക്ക് താന്‍ തിയേറ്റര്‍ പഠനമായിരുന്നു. തിയേറ്റര്‍ പഠിച്ചിട്ട് എന്തു ചെയ്യാനാണെന്ന് എല്ലാവരും ചോദിച്ചപ്പോഴും തന്റെ ഇഷ്ടം അതാണെന്ന് മനസിലാക്കി എല്ലാ പിന്തുണയും നല്‍കി അമ്മ ഇന്നും കൂടെയുണ്ട് എന്നും അംഗനവാടി ജീവനക്കാര്‍ക്ക് സര്‍ക്കാറിന്റെ ഭാഗത്തു നിന്നും വേണ്ടത്ര പരിഗണനയോ, ആനുകൂല്യങ്ങളോ ലഭിക്കാറില്ലെന്നും വിജിലേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിജിലേഷിന്റെ കുറിപ്പ്:

അമ്മ ഇന്നും അംഗനവാടിയില്‍ പോകാനുള്ള ഒരുക്കത്തിലാണ്, മുപ്പത്തിയേഴ് വര്‍ഷമായി തുടരുന്ന അമ്മയുടെ ദിനചര്യ. അന്‍പത് രൂപ ശമ്പളത്തില്‍ തുടങ്ങിയ ജോലിയാണ്, അതിന്നും മുടക്കമില്ലാതെ തുടരുന്നു. എത്രയോ തലമുറയ്ക്ക് ഭക്ഷണം വച്ചുവിളമ്പി ഊട്ടിയ ശീലത്തിന്റെ ചാരിതാര്‍ഥ്യം ഉണ്ട് ആ മുഖത്ത്. അന്നാരും അന്‍പത് രൂപക്കൊന്നും ഏറ്റെടുക്കാന്‍ മടിച്ച, കുഞ്ഞുങ്ങളെ നോക്കാന്‍ മടിച്ച ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്.

അതു തന്നെയാണ് അമ്മയുടെ സന്തോഷവും, ഊര്‍ജ്ജവും. പുലര്‍ച്ചെ നാലെ മുപ്പതിനെഴുന്നേറ്റ് വീട്ടുജോലികളൊക്കെ തീര്‍ത്ത് തിരക്ക് പിടിച്ച് അംഗനവാടിയിലേക്കോടുന്ന അമ്മയെയാണ് ഞാന്‍ കണ്ടു വളര്‍ന്നത്. എന്റെ ഡിഗ്രി കാലഘട്ടത്തില്‍ ഞാന്‍ തിരഞ്ഞെടുത്തത് സംസ്‌കൃതമായിരുന്നു, തുടര്‍ന്ന് പി.ജിയ്ക്ക് തിയറ്റര്‍ പഠനമായിരുന്നു, തിയറ്റര്‍ പഠിച്ചിട്ട് എന്തു ചെയ്യാനാണെന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നല്‍കി അമ്മ ഇന്നും കൂടെയുണ്ട്.

വളരെ തുച്ഛമായ വരുമാനത്തിനാണിന്നും അംഗനവാടി ജീവനക്കാര്‍ ജോലി ചെയ്യുന്നത്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പരിഗണനയോ, ആനുകൂല്യങ്ങളോ ലഭിക്കാത്ത മേഖലയാണിത്, എന്നാല്‍ അവരുടെ ജോലി ഉത്തരവാദിത്വം നിറഞ്ഞതും, ഭാരിച്ചതുമാണ്. എന്നിരുന്നാലും ഇന്നും ഒരു മടുപ്പും കൂടാതെ അംഗനവാടിയിലേക്കു പോകുന്ന അമ്മ എനിക്കെന്നും പ്രചോദനവും, ആശ്ചര്യവുമാണ്.

Read more