രാഷ്ട്രീയ പ്രവേശനം തത്കാലമില്ല, പക്ഷേ; വിവരങ്ങള്‍ വെളിപ്പെടുത്താനാകാത്തതില്‍ മാധ്യമങ്ങളോട് മാപ്പ് അപേക്ഷിച്ച് രജനികാന്ത്

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പരന്ന അഭ്യൂഹങ്ങളെ തള്ളി കോളിവുഡ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. തിങ്കളാഴ്ച്ച തമിഴ്‌നാട് ഗവര്‍ണ്ണര്‍ ആര്‍എം രവിയുമായി രജനി നടത്തിയ കൂടിക്കാഴ്ച്ച രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ആഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ച വെറും ഉപചാരം മാത്രമാണെന്നും രജനി അറിയിച്ചു.

രാഷ്ട്രീയം കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാവിഷയമായോ എന്ന ചോദ്യത്തിന് തങ്ങള്‍ രാഷ്ട്രീയം സംബന്ധിച്ചും ഏറെസംസാരിച്ചുവെന്നാണ് രജനി മറുപടി പറഞ്ഞത്. എന്നാല്‍ സംഭാഷണം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താവില്ലെന്നും താരം വ്യക്തമാക്കി. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകാത്തതില്‍ മാധ്യമങ്ങളോട് മാപ്പപേക്ഷിക്കുന്നതായും രജനി കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന കൃത്യമായ മറുപടിയാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് താരം നല്കിയത്. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ച ഏകദേശം ഇരുപത്തഞ്ചു മുപ്പത് മിനുട്ടുവരെ മാത്രമാണ് നീണ്ടുനിന്നതെന്ന് രജനി വ്യക്തമാക്കി.

വടക്കേ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ആളാണെങ്കിലും ഗവര്‍ണ്ണര്‍ നമ്മള്‍ തെക്കേഇന്ത്യക്കാരുടെ കഠിനാദ്ധ്വാനത്തേയും സത്യസന്ധതയെയും ഏറെ മതിക്കുന്നതായും നടന്‍ കൂട്ടിച്ചേര്‍ത്തു.