ആണുങ്ങള്‍ക്ക് ആര്‍ക്കുമൊന്നും പറയാന്‍ പറ്റാത്ത അവസ്ഥ; വിജയ് ബാബു കേസില്‍ അവള്‍ക്കൊപ്പമല്ല, അവനൊപ്പമെന്ന് മൂര്‍

വിജയ് ബാബുവിനെതിരായ പീഡന പരാതി വിശ്വസിക്കുന്നില്ലെന്ന് നടന്‍ സുമേഷ് മൂര്‍. ഈ വിഷയത്തില്‍ അവള്‍ക്കൊപ്പമല്ല, അവനൊപ്പമാണെന്നും മൂര്‍ മീഡിയവണ്ണുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. കളയിലെ അഭിനയത്തിന് ഈ വര്‍ഷത്തെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടിയത് മൂര്‍ ആണ്.

ഒരു പ്രൊഡ്യൂസര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് കരുതി അതില്‍ അഭിനയിച്ച ആളുകളെ തള്ളിക്കളയുന്നതിനോട് എനിക്ക് യോജിപ്പില്ല. ആ കേസ് തന്നെ… അഞ്ചാറുവട്ടം ഒരേ സ്ഥലത്തേക്ക് ഒരാളുടെ കൂടെ പോയിട്ട് പീഡിപ്പിക്കപ്പെടുക എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഇക്കാര്യത്തില്‍ ഞാന്‍ അവനൊപ്പമാണ്. അവള്‍ക്കൊപ്പം നില്‍ക്കുന്നത് ട്രെന്‍ഡായി നില്‍ക്കുന്നു. അവനൊപ്പവും ആളുകള്‍ വേണ്ടേ?

എനിക്കെതിരെ മീ ടൂവോ റെയ്‌പ്പോ എന്തുവന്നാലും ഞാന്‍ സഹിക്കും. അങ്ങനെയല്ലാതെ ഒരു നിവൃത്തിയില്ല. ആണുങ്ങള്‍ക്ക് ആര്‍ക്കുമൊന്നും പറയാന്‍ പറ്റില്ല. റെയ്പ്പായി, മീ ടൂവായി, പ്രശ്‌നങ്ങളായി. എനിക്ക് കിട്ടിയ അവാര്‍ഡ് ഇന്ദ്രന്‍സേട്ടന്‍ ഉള്‍പ്പെടെ ഹോമിലെ എല്ലാവര്‍ക്കുമായി ഡെഡിക്കേറ്റ് ചെയ്യുന്നു’ മൂര്‍ പറഞ്ഞു.

പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ അവാര്‍ഡ് നല്‍കുന്നത് മോശം കാര്യമാണെന്നും ചെയ്യുന്ന വര്‍ക്കില്‍ കാര്യമുണ്ടെങ്കില്‍ അംഗീകാരം നല്‍കണമെന്നും മൂര്‍ മുമ്പ് പറഞ്ഞിരുന്നു.