കായ്ക്കുന്ന മാവിലേ കല്ലേറുണ്ടാവൂ, വിവാദങ്ങള്‍ ഒക്കെ ആര് ഓര്‍ക്കാന്‍.. എന്റെ വിശ്വാസം ഇതാണ്; തുറന്നടിച്ച് ശ്വേത മേനോന്‍

തനിക്കെതിരെ എത്തുന്ന വിവാദങ്ങളോട് എങ്ങനെയാണ് പ്രതികരിക്കാറുള്ളതെന്ന് പറഞ്ഞ് നടി ശ്വേത മേനോന്‍. നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നത്. അത് എത്ര വയസായാലും, കാരണം വയസ് ഒരു പ്രശ്‌നമല്ല. അതിനിടയില്‍ താന്‍ വിവാദങ്ങള്‍ കുറിച്ച് ഓര്‍ക്കാറില്ല എന്നാണ് ശ്വേത പറയുന്നത്.

വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത മേനോന്‍ പ്രതികരിച്ചത്. ‘വിവാദങ്ങളെ എങ്ങനെയാണ് നേരിടുന്നത്. പല വിവാദങ്ങളും സ്‌ട്രെസ് ഉണ്ടാക്കിയോ?’ എന്ന ചോദ്യത്തോട് പ്രതികരിച്ചാണ് ശ്വേത സംസാരിച്ചത്. ”ഒറ്റവരിയില്‍ ഉത്തരം പറയാം. കായ്ക്കുന്ന മാവിലേ കല്ലേറുണ്ടാവൂ. ഞാനങ്ങനെയാണ് അതിനെ കാണുന്നത്.”

”അച്ഛന്‍ പറഞ്ഞിട്ടുണ്ട്, ‘മോളേ, എന്തു ജോലി ചെയ്താലും ആത്മാര്‍ഥമായി ചെയ്യണം. സിനിമ കണ്ട് കഴിഞ്ഞു പുറത്തു വന്നാല്‍ ശ്വേത മേനോ നെ കുറിച്ചു പറയരുത്. ആ കഥാപാത്രത്തെ കുറിച്ചേ പറയാവൂ’ എന്ന്. സംവിധായകരുടെയും എഴുത്തുകാരുടെയും കഴിവുകള്‍ കൊണ്ട് അത്തരം കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്.”

”എന്റെ വിശ്വാസം പറയാം, ഏജ് ഒരു ഇഷ്യു അല്ല, വെറും ടിഷ്യു മാത്രം. നല്ല കഥാപാത്രങ്ങളെ കാത്തിരിക്കുമ്പോള്‍ വിവാദം ഒക്കെ ആര് ഓര്‍ക്കുന്നു” എന്നാണ് ശ്വേത മേനോന്‍ പറയുന്നത്. അതേസമയം, ശ്വേത നേരത്തെ കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതും, ‘കളിമണ്ണ്’ സിനിമയില്‍ സ്വന്തം പ്രസവം ചിത്രീകരിച്ചതും വിവാദമായിരുന്നു.

എന്നാല്‍ ഇതെല്ലാം താരം നേരിടുകയും ചെയ്തിരുന്നു. ‘ക്വൂന്‍ എലിസബത്ത്’ ആയിരുന്നു ശ്വേതയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. മീര ജാസ്മിനും നരേനും ഒന്നിച്ച സിനിമയില്‍ ഡോ ശാന്തി കൃഷ്ണ എന്ന കഥാപാത്രമായാണ് ശ്വേത അഭിനയിച്ചത്.