ബോധം വന്നപ്പോള്‍ ആദ്യം കണ്ടത് ജയലളിതയെ, അവളാണ് എന്റെ കൊച്ചിനെ ആദ്യമായി എടുത്തതും...: ഷീല

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ് നടി ഷീല. എംജിആര്‍ നായകനായ ‘പുതിയ ഭൂമി’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഷീല ജയലളിതയെ കാണുന്നതും പരിചയപ്പെടുന്നതും. തന്റെ മറ്റൊരു കൂടപ്പിറപ്പായിട്ടാണ് ഷീല ജയലളിതയെ വിശേഷിപ്പിക്കുന്നത്.

താന്‍ പ്രസവിച്ച സമയത്ത് ആദ്യം ആശുപത്രിയില്‍ എത്തിയതും തന്റെ കുഞ്ഞിനെ എടുത്തതും ജയലളിതയാണ് എന്നാണ് ഷീല പറയുന്നത്. അനിയത്തിമാരുടെയെല്ലാം കല്യാണം കഴിഞ്ഞു പോയിരുന്നു. അതോടെ വീട്ടില്‍ താനും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്.

തനിക്ക് മാസം തികഞ്ഞ സമയത്ത് അമ്മ എന്തോ ആവശ്യത്തിന് ഊട്ടിയില്‍ പോയി. താന്‍ വീട്ടില്‍ തനിച്ചായിയിരുന്നു. സഹായത്തിനുണ്ടായ സ്ത്രീയും പുറത്തു പോയിരുന്നു. ഡ്രൈവര്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അപ്പോള്‍ തനിക്ക് പ്രസവവേദന തുടങ്ങി.

ഒരു കൂടയില്‍ ഹോര്‍ലിക്‌സ് ബോട്ടിലും ഫ്‌ളാസ്‌കും പ്രസവശേഷം വേണ്ട സാധനങ്ങളുമെല്ലാം എടുത്തുവച്ചിട്ടുണ്ടായിരുന്നു. ഡ്രൈവര്‍ ഇതൊക്കെ കാറില്‍ കൊണ്ടുവച്ചു. ഒരുവിധത്തില്‍ താന്‍ വീട്ടില്‍ നിന്നിറങ്ങി കാറില്‍ കയറി ആശുപത്രിയിലെത്തി. അതിനു ശേഷമാണ് സഹോദരിമാരെയെല്ലാം വിവരം അറിയിക്കുന്നത്.

അവരും ആ സമയത്ത് ഗര്‍ഭിണികളായിരുന്നു. അവരും ആശുപത്രിയിലേക്കു പുറപ്പെട്ടു. പക്ഷേ, അവരൊക്കെ എത്തുന്നതിന് മുമ്പേ ജയലളിത അവിടെ എത്തി. ഡ്രൈവര്‍ അവരെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചിരുന്നു. തനിക്ക് ബോധം വന്നപ്പോള്‍ ആദ്യം കണ്ടത് ജയലളിതയുടെ സമ്മാനങ്ങളാണ്.

ഒരു ബാഗ് നിറയെ വെള്ളി പാത്രങ്ങള്‍. കുഞ്ഞിനു പാല്‍ കുടിക്കാനുള്ള പാത്രം, കളിപ്പാട്ടങ്ങള്‍, സ്പൂണുകള്‍ തുടങ്ങി അവന് പതിനഞ്ച് വയസ് വരെ ആവശ്യമുള്ള എല്ലാ പാത്രങ്ങളും സാധനങ്ങളും അതില്‍ ഉണ്ടായി. അവളാണ് അന്ന് ആദ്യമായി തന്റെ കൊച്ചിനെ എടുത്തത് എന്നാണ് ഷീല ഒരു അഭിമുഖത്തില്‍ പറയുന്നത്.