ആ ചിത്രം ഇപ്പോഴും നൊമ്പരമായി മനസ്സില്‍..; നന്‍പകല്‍ നേരത്ത് മയക്കത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

മമ്മൂട്ടി ലിജോ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തീയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മു്‌ന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും തനിക്ക് കാണാനായ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കമെന്ന് പറഞ്ഞ അദ്ദേഹം ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോള്‍ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളര്‍ത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സിലുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്

നന്‍പകല്‍ നേരത്ത് മയക്കം’ കണ്ടു.
ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ.
എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്.
പണ്ട് ‘മഴവില്‍ക്കാവടി’യുടെ ലൊക്കേഷന്‍ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചോളവയലുകളും ഗ്രാമവാസികള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ്പാട്ടുകളും…. ആ ഗ്രാമഭംഗി മുഴുവന്‍ ലിജോ ഒപ്പിയെടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാന്‍ സാധിച്ചു.
ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോള്‍ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളര്‍ത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സില്‍!
ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്‌നേഹം