അന്നത്തിന് വേണ്ടി എഴുതിയവരാണ് ഞാനും രഞ്ജി പണിക്കരും, ആ മമ്മൂട്ടി സിനിമ ചെയ്യുന്നതില്‍ നിന്ന് പലരും നിരാശപ്പെടുത്തിയിരുന്നു: രഞ്ജിത്ത്

സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന്മാരില്‍ ഒരാളാണ് രഞ്ജിത്ത്. സംവിധാനത്തിനൊപ്പം തിരക്കഥ ഒരുക്കിയും രഞ്ജിത്ത് ശ്രദ്ധേയനായി. ഇപ്പോഴിതാ സിനിമകളെക്കുറിച്ചും മാറിയ കാലത്തിന്റെ കാഴ്ച്ചപ്പാടിനെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് അദ്ദേഹം.

രഞ്ജിത്തിന്റെ വാക്കുകള്‍

‘താരങ്ങളെ ആശ്രയിച്ച് സിനിമ എടുക്കുന്ന കാലം പോയി. പുതിയ കുട്ടികള്‍ സംഘമായി അധ്വാനിച്ചാണ് ഇപ്പോള്‍ സിനിമയെടുക്കുന്നത്. അതിന് പറ്റിയ പുതിയ നടന്മാരെയും കണ്ടെത്തുന്നു. മികച്ച സിനിമയുണ്ടാകുന്നുമുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം തിരക്കഥ പൂര്‍ണമായ ഒരു ഫയലല്ല. സിനിമയുടെ അവസാനം വരെ സംഭവിക്കുന്ന ഒന്നാണ്. എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താവുന്നതുമാണ്.

അന്നത്തിന് വേണ്ടി എഴുതി തള്ളിയവരാണ് താനും രഞ്ജി പണിക്കരും. സിനിമയില്‍ എഴുത്ത് ഇല്ലാതാവില്ല. ഒരു പ്ലാനില്ലാതെ സാധാന സാമഗ്രികള്‍ കൊണ്ട് വീടുണ്ടാക്കാനാവില്ലെന്ന് രഞ്ജിത്ത് പറയുന്നു. എല്ലാ സിനിമാപ്രേമികളും പ്രേക്ഷകാഭിരുചിയെ തൃപ്തിപ്പെടുത്തുന്നതാവണം എന്ന് ആഗ്രഹമില്ല. മോഹന്‍ലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമയാണ് പ്രാഞ്ചിയേട്ടന്‍. പക്ഷേ ആ സിനിമ എടുക്കുന്നതില്‍ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു.

ആളുകളെ പറ്റിക്കുന്ന കുറേ മാടമ്പി സിനിമകള്‍ ഞാന്‍ എടുത്തിട്ടുണ്ട്. സര്‍ക്കസ് കണ്ടാല്‍ അതിലെ സാഹസിക രംഗങ്ങള്‍ അനുകരിക്കാറില്ല. സിനിമയയെയും അനുകരിക്കേണ്ടതില്ല. സ്വാധീനത്തില്‍ പെടുകയും ചെയ്യണ്ട. നരസിംഹം പോലുള്ള സിനിമകള്‍ എഴുതിയാല്‍ പോരേ എന്ന് പലരും ചോദിച്ചു. എനിക്ക് സംതൃപ്തിയുണ്ടാകുന്ന സിനിമയും ചെയ്യേണ്ടേ?’ എന്നാണ് രഞ്ജിത്ത് ചോദിക്കുന്നത്.