5000 രൂപയില്‍ കൂടുതല്‍ പ്രതിഫലം തരില്ലെന്ന് നിര്‍മ്മാതാവ്, ഇന്ദ്രന്‍സിന്റെ മറുപടി കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു: പ്രിയദര്‍ശന്‍

ഇന്ദ്രന്‍സിനെ ആദരിച്ചു കൊണ്ട് പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. മുമ്പ് കല്ലിയൂര്‍ ശശി നിര്‍മ്മിച്ച ചിത്രത്തില്‍ ഇന്ദ്രന്‍സ് ആവശ്യപ്പെട്ട പ്രതിഫലത്തുകയെ കുറിച്ചുള്ള കഥയാണ് പ്രിയദര്‍ശന്‍ പങ്കുവച്ചത്. ഇന്ദ്രന്‍സില്‍ ഒരു വേദനയുണ്ടെന്ന് പറഞ്ഞാണ് പ്രിയദര്‍ശന്‍ പ്രഭാഷണം നടത്തിയത്.

പണ്ട് കല്ലിയൂര്‍ ശശി നിര്‍മിച്ച ഒരു ചിത്രത്തില്‍ മൂന്ന് ദിവസത്തെ അഭിനയത്തിനായി ഇന്ദ്രന്‍സ് എത്തി. പ്രതിഫലമായി ഇന്ദ്രന്‍സ് പറഞ്ഞത് 15000 രൂപയാണ്. 5000 രൂപയില്‍ കൂടുതല്‍ തരില്ലെന്നും ആ തുകയ്ക്ക് വേറെ ആളിനെ വെച്ച് അഭിനയിപ്പിച്ചോളാം എന്നായി കല്ലിയൂര്‍ ശശി.

ഇതിനിടെ, രണ്ടു ദിവസം ഇന്ദ്രന്‍സ് അഭിനയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശശിയോട് ഇന്ദ്രന്‍സ് ചോദിച്ചു, ‘ഞാന്‍ രണ്ട് ദിവസം അഭിനയിച്ച രംഗങ്ങള്‍ റീഷൂട്ട് ചെയ്യാന്‍ എത്ര രൂപയാകും’? 40000 വരെയാകുമെന്ന് ശശി പറഞ്ഞു.

അപ്പോള്‍ വളരെ നിഷ്‌കളങ്കമായി ഇന്ദ്രന്‍സ് പറഞ്ഞത് ‘എനിക്ക് 15000 രൂപ തന്നാല്‍ ചേട്ടന് 25,000 രൂപ ലാഭമല്ലേ’ എന്നായിരുന്നു. ദേഷ്യത്തില്‍ നിന്ന ശശി ഇതുകേട്ട് പൊട്ടിച്ചിരിച്ചു. സിനിമയില്‍ കയറിപ്പറ്റുക അത്ര എളുപ്പമല്ലെന്ന് മനസിലാക്കിയ അദ്ദേഹം, ആദ്യം അറിയാവുന്ന തൊഴില്‍ വച്ച് സിനിമയിലേക്ക് എത്തി.

ചെറിയ വേഷങ്ങള്‍ ലഭിച്ചു. അതിന് ജനങ്ങളുടെ അംഗീകാരം കിട്ടിയതോടെ കൂടുതല്‍ മികവുറ്റ വേഷങ്ങളിലേക്ക് എത്തിച്ചേര്‍ന്നു എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. നടന്‍ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഫിലീം ഫെറ്റേര്‍ണിറ്റി ടാഗോര്‍ തീയറ്ററില്‍ സംഘടിപ്പിച്ച മധൂമൊഴി പരിപാടിയില്‍ വച്ചാണ് പ്രിയദര്‍ശന്‍ ഇന്ദ്രന്‍സിനെ ആദരിച്ചത്.