നേരില്‍ ആദ്യമായി കണ്ടപ്പോള്‍ വലിയ വിഷമം തോന്നിയിട്ടുണ്ട്, ഒടുവില്‍ ഉണ്ണിക്കൃഷ്ണനെ കുറിച്ച് റഫീഖ് സീലാട്ട്

അഭിനയ പ്രതിഭ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ പതിനാറാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ റഫീക്ക് സീലാട്ട്. ആദ്യമായി ഒടുവിലിനെ നേരില്‍ കാണാന്‍ ചെയ്യപ്പോഴുണ്ടായ അനുഭവമാണ് റഫീക്ക് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മലയാള ചലച്ചിത്ര മേഖലയുടെ നടന വിസ്മയം ഒടുവില്‍ ഉണ്ണികൃഷ്ണന്‍ യാത്ര പറഞ്ഞിട്ട് ഇന്ന് 16 വര്‍ഷം.
ചലച്ചിത്ര മേഖലയില്‍ പലരും അദ്ദേഹത്തെ ഒടുവിലാന്‍ എന്നാണ് വിളിച്ചിരുന്നത്.
സത്യത്തില്‍ അദ്ദേഹം ഒടുവിലാന്‍ തന്നെയായിരുന്നു.
അദ്ദേഹത്തിന് ശേഷം നാളിത് വരെ ഇത്തരം റിയലിസ്റ്റിക്കായിട്ടുള്ള ഒരു അഭിനേതാവിനെ നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല.
ഒരു വടവ്യക്ഷമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍.
നേരില്‍ ആദ്യമായി കണ്ടപ്പോള്‍ വലിയ വിഷമം തോന്നിയിട്ടുണ്ട്.
സത്യന്‍ അന്തിക്കാടിന്റേയും കമലിന്റേയുമൊക്കെ സിനിമകളില്‍ കണ്ട് മതി മറന്ന വാചാലനായ ആ നാട്ടുമ്പുറത്തുകാരന്‍.
വള്ളുവന്‍ നാടന്‍ ഭാഷ സ്ഫുടതയോടെ സംസാരിക്കുന്ന അദ്ദേഹം കഥാപാത്രമായി മാറുമ്പോള്‍ തൊട്ടയല്‍ പ്പക്കത്തെ കുമാരേട്ടനേയും നാട്ടു വഴിയിലൂടെ സൈക്കിളില്‍ പറക്കുമ്പോള്‍ ബീഡി പുകച്ചു വിട്ട് കല്‍ക്കരി തീവണ്ടിയെപ്പോലെ ചായപ്പീടികയിലിരുന്ന് ചൂളം വിളിച്ച് തര്‍ക്കിച്ച് പിന്നെ ചിരിച്ച് പറ്റില്‍ വരവ് വെച്ച് ചീറിപ്പായുന്ന അമ്പലക്കമ്മിറ്റി സെക്രട്ടറി നായരേട്ടനുമൊക്കെ മനസ്സില്‍ ഓടിക്കൂടുമായിരുന്നു.
നേരില്‍ കണ്ടത് ഒരു രാത്രിയിലാണ്.
മുറിയിലെ ലൈറ്റിടാന്‍ അനുവദിച്ചില്ല.
പ്രകാശത്തോട് ഏറെ പ്രിയമില്ല.
അന്ധകാരമാണ് നല്ലത്.
എനിക്ക് താങ്കളെ കാണാം.
പരിചയപ്പെടുത്തി.
നാളെ തുടങ്ങുന്ന സിനിമയുടെ എഴുത്തുകാരനാണ്.
കേട്ടിട്ടുണ്ട്.
നമുക്ക് നാളെ കാണാം.
വലിയ വിഷമം തോന്നി.
ഏറെ പ്രതീക്ഷിച്ചാണ് വന്നത്.
അതിരാവിലെ എഴുന്നേറ്റു ലോക്കേഷനില്‍ ചെന്നു.
സംവിധായകന്‍ ആദ്യം ഷൂട്ട് ചെയ്തത് അദ്ദേഹത്തിന്റെ സീന്‍ ആയിരുന്നു.
കഥാപാത്രമായി മാറിയ അദ്ദേഹത്തിന്റെ ആ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ രാത്രി കണ്ട് പരിചയപ്പെട്ടയാളല്ല എഴുതി തീര്‍ത്ത ആ വലിയ തിരുമേനിയുടെ നര്‍മ്മ ഭാവം വെടിയാത്ത കാര്യസ്ഥന്‍.
പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ മനസ്സ് ഒന്ന് ശാന്തമായത് പോലെ.
ബ്രേക്കിനിടയില്‍ ഒരു ബീഡി കത്തിച്ച് എന്റെ തോളില്‍ കയ്യിട്ടു കൊണ്ട് പറഞ്ഞു.
രാത്രിയായാല്‍ വെളിച്ചവും ശബ്ദങ്ങളും ശബ്ദ കോലാഹലങ്ങളും അലര്‍ജ്ജിയാണ്.
മിണ്ടാതെ കണ്ണടച്ചിരിക്കാ നല്ല സുഖാ.
പിന്നീട് ഞങ്ങള്‍ കൂടുതല്‍ അടുത്തു.
ചര്‍ച്ചകള്‍ പലതും നാടന്‍ കലാരൂപങ്ങളെക്കുറിച്ചായിരുന്നു.
അറിവുകള്‍ പലതും കൈമാറി.
പല യാത്രകളും ഒന്നിച്ചു ചെയ്തിട്ടുണ്ട്.
രോഗാവസ്ഥയിലും അദ്ദേഹത്തെ കാണാനും അവസരം ലഭിച്ചു.
ഈ മഹാപ്രതിഭയുടെ പ്രകടനങ്ങള്‍ക്ക് മുന്നില്‍ കട്ട് പറയാന്‍ പോലും മറന്നു പോയ നിരവധി സംവിധായകരുണ്ട്.
അവര്‍ക്ക് ഒരിക്കലും ഈ മഹാ പ്രതിഭയെ മറക്കാന്‍ കഴിയില്ല ഒപ്പം നല്ല സിനിമകളേയും നമുക്ക് ചുറ്റുമുള്ള നാം കണ്ട് മറന്ന കഥാപാത്രങ്ങളായി മാറാന്‍ കഴിവുള്ള ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടനേയും മലയാളി പ്രേക്ഷകര്‍ എന്നും മറക്കാതെയോര്‍ക്കും.
പ്രണാമം…
റഫീക് സീലാട്ട്.

Read more