'ലോഹി സാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നു?'; ഓര്‍മ്മകളുമായി മഞ്ജു വാര്യര്‍

ലോഹിതദാസിന്റെ ഓര്‍മ്മകളുമായി നടി മഞ്ജു വാര്യര്‍. ലോഹി സാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കാലം എങ്ങനെ നീന്തി കടക്കുമായിരുന്നെന്ന് ഇന്നലെയും ആലോചിച്ചെന്ന് മഞ്ജു പറയുന്നു. മനുഷ്യര്‍ “തനിയാവര്‍ത്തന”ത്തിലെ ബാലന്‍ മാഷിനെപ്പോലെ വീട്ടിനുള്ളില്‍ തളച്ചിടപ്പെട്ട നാളുകളില്‍ ലോഹിസാര്‍ ജീവിതാവസ്ഥകളെ മനസ്സിലേക്ക് ഒപ്പിയേനെ എന്നാണ് മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മഞ്ജു വാര്യരുടെ കുറിപ്പ്:

ഇന്നലെയും ആലോചിച്ചു… ലോഹിസാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോള്‍ ഇങ്ങനെയായിരിക്കാം പറയുക… “ഇപ്പോഴാണ് നമ്മള്‍ അക്ഷരാര്‍ത്ഥത്തില്‍ “അണു”കുടുംബങ്ങളായത് “! ഉറപ്പാണ്, കഥകള്‍ക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിന്റെ അന്വേഷണം.

മനുഷ്യര്‍ “തനിയാവര്‍ത്തന”ത്തിലെ ബാലന്‍ മാഷിനെ പോലെ വീട്ടിനുള്ളില്‍ തളച്ചിടപ്പെട്ട നാളുകളില്‍ തനിക്ക് മാത്രം സാദ്ധ്യമാകുന്ന സര്‍ഗാത്മക വൈഭവത്തോടെ ലോഹിസാര്‍ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ..തൂവലുകളുഴിഞ്ഞ് കഥയുടെ കൊട്ടാരങ്ങള്‍ തീര്‍ക്കുന്ന, കരിങ്കല്ലുപോലൊരു കാലത്തില്‍ നിന്ന് കന്മദം കണ്ടെത്തുന്ന ജാലവിദ്യ അപ്പോള്‍ നമുക്ക് കാണാനാകുമായിരുന്നു. നഷ്ടവേദനയോടെ ലോഹി സാറിന്റെ ഓര്‍മകള്‍ക്ക് പ്രണാമം.

തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് വിടപറഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷമാവുകയാണ്. 2009ല്‍ ആണ് ലോഹിതദാസ് കലാലോകത്തോട് വിട പറഞ്ഞത്. സംവിധായകന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ഒരു നടനെന്ന നിലയില്‍ തന്നെ ഏറെ സ്വാധീനിച്ചവരില്‍ ഒരാളാണ് ലോഹി സാര്‍ എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.