‘ചാക്കോച്ചനെ കണ്ട് പഠിക്ക്, പറ്റില്ലേൽ വല്ല ചികിത്സയുമെടുക്ക്; അല്ലെങ്കിൽ എസ്എഫ്ഐയിലും കെഎസ്‌യുവിലുമുള്ള തന്റേടമുള്ള പെൺപ്പിള്ളേർ കേറി മേയും നിന്നെ’; അലൻസിയർക്കെതിരെ മനോജ് റാംസിങ്ങ്

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണവുമായി ബന്ധപ്പെട്ട് അലൻസിയർ നടത്തിയ വിവാദ പ്രസ്താവനയിൽ സിനിമാ രംഗത്തു നിന്നും കടുത്ത പ്രതികരണങ്ങളാണ് ഉണ്ടാവുന്നത്. പെൺ പ്രതിമ നല്കി പ്രലോഭിപ്പിക്കരുത് എന്നും ആൺകരുത്തുള്ള മുഖ്യമന്ത്രിയിരിക്കുമ്പോൾ ആൺകരുത്തുള്ള പ്രതിമയാണ് നൽകേണ്ടതെന്നുമാണ് അലൻസിയർ പുരസ്കാര വേദിയിൽ  പറഞ്ഞത്.  പ്രസ്താവന തിരുത്താനോ, ക്ഷമ പറയാനോ തയ്യാറാവാതെ പറഞ്ഞതിനെ ന്യായീകരിക്കുകയാണ് അലൻസിയർ ചെയ്തതുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ കുറുക്കൻ, മിന്നാമിനുങ്ങ്, മണി ബാക്ക് പോളിസി എന്നീ സിനിമകളുടെ  തിരക്കഥാകൃത്ത് മനോജ് റാംസിങ്ങ് നടത്തിയ പ്രതികരണം കടുത്ത ഭാഷയിലായിരുന്നു

“ഞാനാ വേദിയിൽ ആ സമയത്ത് ഉണ്ടായില്ല എന്നതിൽ ഖേദിക്കുന്നു, ഉണ്ടായിരുന്നെങ്കിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന  ചടങ്ങിലെ വേദിയിൽ കേറി അവാർഡ് ജേതാവിന്റെ കരണത്തടിച്ച വ്യക്തിയെന്ന കുറ്റത്തിന് സ്വന്തം ജാമ്യത്തിൽ ഞാനിപ്പോൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങുന്നേ  ഉണ്ടാവുകയുള്ളായിരുന്നു. ഷെയിം ഓൺ യു അലൻസിയർ.

കൂടാതെ അലൻസിയർ ചാക്കോച്ചനെയൊക്കെ  കണ്ട് പഠിക്കണമെന്നും പറ്റില്ലേൽ പോയി വല്ല മനശാസ്ത്ര കൌൺസിലിങ്ങിന് ചേരണമെന്നും ഇല്ലേൽ ഡി. വൈ. എഫ്. ഐയിലും കെ. എസ്. യുവിലും എസ്. എഫ്. ഐയിലുമുള്ള  തന്റേടമുള്ള പെൺ പിള്ളേർ കേറി അലൻസിയറെ  മേയുമെന്നും, ആരോഗ്യവും ശക്തിയും ധൈര്യവും അലൻസിയറെ  പോലെയുള്ള ഊള ആണുങ്ങളുടെ കുത്തകയല്ലെന്നും മനോരമ ഓണലൈനിന് നല്കിയ പ്രതികരണത്തിൽ  മനോജ് കൂട്ടിച്ചേർത്തു.

ഭാഗ്യലക്ഷ്മിയും അലൻസിയർക്കെതിരെ രംഗത്ത് വന്നിരുന്നു. സർക്കാരിന്റെ ഒരു പരിപാടിയിൽ വന്ന് ഇത്രയും സ്ത്രീവിരുദ്ധമായ പ്രസ്താവന നടത്തണമെങ്കിൽ അയാൾ എത്രത്തോളം സ്ത്രീവിരുദ്ധനായിരിക്കണമെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. സ്ത്രീ രൂപമുള്ള ശില്പത്തോട് താല്പര്യമില്ലെങ്കിൽ അത് സ്വീകരിക്കാതെ, വല്ല ഓസ്ക്കാറും വാങ്ങിയാൽ മതി. പുരുഷ രൂപമുള്ള അവാർഡ് കിട്ടുന്ന അന്ന് അഭിനയം നിർത്തുന്നതിന് പകരം പുരുഷ രൂപമുള്ള ശില്പം വരുന്ന വരെ ഇയാൾ അഭിനയം നിർത്തണമെന്നും  ഭാഗ്യലക്ഷ്മി കൂട്ടി ചേർത്തു.

സന്തോഷ് കീഴാറ്റൂർ, ശ്രുതി ശരണ്യം എന്നിവരും അലൻസിയർക്കെതിരെ രംഗത്ത് വന്നിരുന്നു.