'അലൻസിയർ പുരുഷ രൂപത്തിലുള്ള പ്രതിമ ഉണ്ടാകുന്നത് വരെ അഭിനയം നിർത്തട്ടെ; സഹതാപം 'അദ്ദേഹത്തിന്റെ' വീട്ടിലെ സ്ത്രീകളെ ഓർത്ത്': ഭാഗ്യലക്ഷ്മി

ചലച്ചിത്ര പുരസ്കാര വിതരണവേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെ കടുത്ത വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അലസിയറിനെപോലെയുള്ള ഒരാളുടെ വായിൽ നിന്ന് ഇത്തരത്തിലൊരു പരാമർശം വന്നതിൽ അത്ഭുതമില്ല എന്നും അദ്ദേഹം വളരെ പരസ്യമായി സ്ത്രീവിരുദ്ധത സംസാരിക്കുന്ന ഒരാളാണെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാരിന്റെ നൽകുന്ന ഒരു അവാർഡ് വേദിയിൽ വച്ച് ഇങ്ങനെ സംസാരിക്കണമെങ്കിൽ എത്രമാത്രം സ്ത്രീവിരുദ്ധതയുള്ള മനുഷ്യനാണ് അദ്ദേഹമെന്ന് മനസിലാവും. സ്ത്രീരൂപത്തിലുള്ള പ്രതിമ മാറ്റണമെന്ന് അഭിപ്രായമുണ്ടെങ്കിൽ അത് സ്വീകരിക്കരുതായിരുന്നു. അദ്ദേഹം ഓസ്‌കര്‍ മാത്രം വാങ്ങിയാല്‍ മതി. അത് കിട്ടുന്ന വരെ അഭിനയിച്ചാല്‍ മതിയായിരുന്നു. പുരുഷ രൂപത്തിലുള്ള പ്രതിമ വന്നാല്‍ അദ്ദേഹം അഭിനയം നിര്‍ത്തുമെന്നാണ് പറഞ്ഞത്. ഇത് മറിച്ചാണ് പറയേണ്ടത്. പുരുഷ രൂപത്തിലുള്ള പ്രതിമ ഉണ്ടാകുന്നത് വരെ അദ്ദേഹം അഭിനയം നിർത്തണം. എന്നിട്ട് പരുഷരൂപത്തിലുള്ള പ്രതിമ വരുമ്പോൾ വീണ്ടും അഭിനയിച്ച് തുടങ്ങട്ടെ. ശുദ്ധ വിവരക്കേടും സ്ത്രീവിരുദ്ധതയുമാണ് ഇതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

എനിക്ക് ഒരു കുറ്റബോധവുമില്ല, ഞാന്‍ സത്യസന്ധമായാണ് പറഞ്ഞതെന്നാണ് അദ്ദേഹം ഈ വിവാദത്തെക്കുറിച്ച് ഒരു ചാനലില്‍ പറഞ്ഞത്. എന്താണ് കരുത്തുള്ള പുരുഷ പ്രതിമ? സ്ത്രീയ്ക്ക് കരുത്തില്ല എന്നാണോ? സ്ത്രീ രാജ്യം ഭരിച്ചിട്ടുണ്ട്, ബഹിരാകാശത്ത് പോയിട്ടുണ്ട്. ഇതൊക്കെ കരുത്തില്ലാത്തതുകൊണ്ടാണോ? അദ്ദേഹത്തിന്റെ വീട്ടിലെ സ്ത്രീകളെ ആലോചിച്ചാണ് സഹതാപം തോന്നുന്നത്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്ന സ്ത്രീകള്‍ എന്തുമാത്രം അപമാനപ്പെട്ടിട്ടുണ്ടാകും. കൊടുത്ത അവാർഡ് തിരിച്ചു വാങ്ങുക തന്നെ വേണം. കുറച്ചെങ്കിലും അഭിമാനമുണ്ടെങ്കിൽ 2017ൽ വാങ്ങിയ അവാർഡ് തിരിച്ചു കൊടുക്കട്ടെ. നാണവും മാനവും ഉണ്ടെങ്കില്‍ അങ്ങനെയാണ് ചെയ്യേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഒരു ശിൽപം കാണുമ്പോൾ എന്താണ് അദ്ദേഹത്തിന് തോന്നുന്ന പ്രലോഭനം? ഇതിന് സര്‍ക്കാര്‍ ശക്തമായ താക്കീത് നല്‍കണം. അവിടെ വേറെയും പുരസ്‌കാരം വാങ്ങിയ സ്ത്രീകളുണ്ടായിരുന്നു. ആരെങ്കിലും ഒരാൾ അവിടെ വച്ച് പ്രതികരിച്ചോ? ആര്‍ക്കെങ്കിലും തോന്നിയോ ആ പറഞ്ഞ വാക്ക് മാറ്റി പറയണം, ഈ വേദിയെ ഞാൻ ബഹിഷ്കരിക്കുന്നു എന്ന് പറയാൻ ആര്‍ജ്ജവം ഉണ്ടായോ എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

മികച്ച അഭിനേതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സെപ്ഷ്യല്‍ ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് പുരസ്‌കാരത്തെ തള്ളിപ്പറയുന്ന പരാമർശം അലന്‍സിയര്‍ നടത്തിയത്. പുരസ്‌കാര വിതരണ വേദിയില്‍ പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നാണ് മികച്ച അഭിനേതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സെപ്ഷ്യല്‍ ജൂറി പുരസ്‌കാരം നേടിയ അലന്‍സിയര്‍ പ്രസംഗത്തിനിടെ പറഞ്ഞത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുളള ശില്‍പ്പം വേണമെന്നുമാണ് അലന്‍സിയര്‍ ആവശ്യപ്പെട്ടത്.